കൊച്ചി: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി തർക്കം. അമ്മയുടെ ഭരണഘടന പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലു വനിതകള്‍ വേണം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ അനന്യയെ മാത്രമാണ് നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടുനേടിയിരുന്നു.
എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അന്‍സിബയേയും സരയുവിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതില്‍ അന്തിമ തീരുമാനം ജനറല്‍ ബോഡിക്ക് വിട്ടു.