

അൻസിബ, ലക്ഷ്മിപ്രിയ
കൊച്ചി: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ SI രേഷ്മ തുടങ്ങിയവർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചത്.
നേരത്തെ ലക്ഷ്മിപ്രിയയ്ക്കെതിരേ അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തില്ല. തുടർന്നാണ് നടി തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പോലീസിനോട് നിർദ്ദേശിച്ചു.
ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതാണ് പരാതിക്ക് ആധാരമായത്. ലക്ഷ്മിപ്രിയ നൽകിയ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയിരിക്കുന്നത്.