
'രാഷ്ട്രമാണ് വലുത്, ആമിർ ഖാൻ ചിത്രം ബഹിഷ്കരിക്കണം; സോഷ‍്യൽ മീഡിയയിൽ വ‍്യാപക പ്രചാരണം
ആർ.എസ്. പ്രസന്നയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ആമിർ ഖാൻ വേഷമിട്ട 'സിതാരേ സമീൻ പർ' ചിത്രം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ആമിർ ഖാൻ ചിത്രമാണ് 'സിതാരേ സമീൻ പർ'. കഴിഞ്ഞ ദിവസം സമൂഹമാധ‍്യമങ്ങളിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 3 കോടിയിലധികം പേർ കണ്ട ട്രെയിലർ യൂട‍്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു.
ഇതിനിടെയാണ് ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ‍്യപ്പെട്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം ബഹിഷ്കരിക്കുന്നതിന് കാരണമായി പറയുന്നത് ആമിർ ഖാൻ 2020ൽ തുർക്കിയിൽ പോയിരുന്നുവെന്നാണ്. കൂടാതെ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിലും ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയെക്കുറിച്ചും ആമിർ ഖാൻ ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു വേണ്ടിയാണ് ആമിർ തുർക്കിയിൽ പോയത്. അന്ന് തുർക്കിയുടെ പ്രഥമവനിത എമിൻ എർദോഗാനെ ആമിർ സന്ദർശിച്ചിരുന്നു. അവരോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയാണ് ബഹിഷ്കരണാഹ്വാനം ഉന്നയിക്കുന്നവർ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
2020ൽ തുർക്കിയിൽ പോയിരുന്ന സമയത്തും താരം വിമർശനം നേരിട്ടിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ എത്തുന്ന ബാസ്കറ്റ്ബോൾ കോച്ച് ആയിട്ടാണ് ആമിർ ഖാൻ വേഷമിടുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തുർക്കി നൽകിയ ഡ്രോണുകളുമുണ്ടായിരുന്നു. എന്നാൽ വ‍്യോമപ്രതിരോധ സംവിധാനത്തിന്‍റെ സഹായത്തോടെ ഡ്രോണുകളെ ഇന്ത‍്യ തകർത്തു.