
സാന്ദ്ര തോമസ്, വിജയ് ബാബു
സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടി നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും. ഇരുവരും മുൻപ് സഹ നിർമാതാക്കളായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയതിനുപിന്നാലെയാണ് ഇരുവരും തമ്മിലുള്ള ശീതസമരം രൂക്ഷമായത്.
അസോസിയേഷൻ ബൈലോ പ്രകാരം മൂന്ന് ചിത്രങ്ങൾ നിർമിച്ചവർക്കു മാത്രമേ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതയുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത്. ഇതിനെതിരേ സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനു പുറകേ, തനിക്ക് മൃഗങ്ങളെയാണ് ഇഷ്ടം അവയ്ക്ക് മനുഷ്യരേക്കാൾ നന്ദിയുണ്ടെന്ന കുറിപ്പ് വിജയ് ബാബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇതിനു മറുപടിയായി, വിജയ് ബാബുവിന് പട്ടികളെ വിശ്വസിക്കാം, പട്ടി തിരിച്ച് വിജയ് ബാബുവിനെ വിശ്വസിച്ചാലാണ് പ്രശ്നമെന്ന് സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിനു ശേഷം, സാന്ദ്രയുമായുള്ള പാർട്ണർഷിപ്പ് പിൻവലിച്ചതിനു പിന്നാലെ താനൊരു പട്ടിയെ വാങ്ങിയെന്നും അതിനു സാന്ദ്രയെക്കാൾ നന്ദിയുണ്ടെന്നും, സാന്ദ്രയുടെ പട്ടി ഷോയ്ക്കു മറുപടി പറയാൻ സമയമില്ലെന്നുമാണ് വിജയ് ബാബു കുറിച്ചിരിക്കുന്നത്.
2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ മാനേജിങ് പാർട്ണർ ആയിരുന്നു സാന്ദ്ര. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ താനൊരു അവകാശവാദവും ഉന്നയിക്കുന്നില്ലെന്നും താൻ മാനേജിങ് പാർട്ണർ ആയിരുന്നപ്പോളുള്ള എല്ലാ സിനിമകളുടെയും സെൻസർഷിപ്പ് ക്രെഡിറ്റ് തന്‍റെ പേരിൽ ഉള്ളതാണെന്നുമാണ് സാന്ദ്രയുടെ വാദം. സഖറിയായുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, പെരുച്ചാഴി, ആട്, അടി കപ്യാരേ കൂട്ടമണി, തെറി തുടങ്ങി നിരവധി ചിത്രങ്ങൾ സാന്ദ്രയും വിജയ് ബാബവും ഒരുമിച്ചാണ് നിർമിച്ചത്.