
'ഇറ്റേണിറ്റി' സിനിമാറ്റിക് ഡ്രാമ
കാനഡയിൽ സിറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനു ബന്ധിച്ച് ചലച്ചിത്ര-നാടക നടനും സംവിധായകനുമായ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ പുതുമയാർന്ന ഒരു ബൈബിൾ നാടകം ഇറ്റേണിറ്റി (നിത്യത) അരങ്ങിലെത്തുന്നു. സെപ്റ്റംബർ 12ന് കാനഡയിലെ ഇവന്‍റ് സെന്‍ററിൽ നടക്കുന്ന മിസ്സിസ്സോഗ സിറോ മലബാർ ഇടവകയുടെ പത്താമതു വാർഷികാഘോഷമായ സർഗ സന്ധ്യയിൽ ആണ് നാടകം അവതരിപ്പിക്കുന്നത്. 3500 പേരാണ് കാണികളായി എത്തുക.
നശ്വരതയിൽ നിന്ന് അനശ്വരയതിൽനിന്ന് എന്ന സന്ദേശവുമായി രൂപതാധ്യക്ഷൻ മാർ ജോസ് കല്ലി വേലിന്‍റെ ആശിർവാദത്തോടെയാണു നാടകം നിർമ്മിക്കുന്നത്. ബൈബിളിലെ പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ചരിത്ര പ്രാധാന്യം നിറഞ്ഞ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരണമാണ് ഇറ്റേണിറ്റി.
കാനഡയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള 350 അഭിനേതാക്കളാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
ദൈവം തന്‍റെ ജനങ്ങളെ വിലമതിക്കാത്ത സ്നേഹത്താൽ നയിച്ച ദിവ്യയാത്രയുടെ കഥയാണ് ഇറ്റേണിറ്റി പറയുന്നത്. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്ക്രീനും വേദിയിലെ കഥാപാത്രങ്ങളുമായും ഓരോ രംഗങ്ങളിലും ബന്ധപ്പെടുത്തി ക്കൊണ്ടുള്ള മനോഹരമായ സീനുകളാണ് അവതരിപ്പിക്കപ്പെടുന്നത്.
'ഇറ്റേണിറ്റി' സിനിമാറ്റിക് ഡ്രാമ
അരങ്ങിലെത്തും മുൻപേ തന്നെ യുണിവേഴ്സൽ റെക്കാർഡ് ഫോറത്തിന്‍റെ (യുആർഎഫ് ) ലോക റെക്കാർഡിനായി ഇറ്റേണിറ്റി പരിഗണിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും കൂടുതൽ അഭിനേതാക്കളുള്ള ലോകത്തിലെ ആദ്യ നാടകം ലോകത്തിലെ ആദ്യ ബിഗ് ബജറ്റ് നാടകം എന്നിങ്ങനെ രണ്ട് പ്രത്യേകതകളാണ് ലോക റെക്കാർഡിനായി പരിഗണിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഇരുപത്തിയാറു രംഗങ്ങളും അഞ്ചു ഗാനാവിഷ്ക്കാരങ്ങളുമുണ്ട്.
75,000 യുഎസ് ഡോളറിലധികം, (ഏകദേശം അറുപത്തിഅഞ്ചു ലക്ഷത്തിലധികം രൂപ ) യാണ് ഈ ബൈബിൾ നാടകത്തിന്‍റെ മുതൽമുടക്ക്. സംവിധായകൻ ബിജു തയ്യിൽച്ചിറയുടെ നേതൃത്ത്വത്തിൽ 15 പ്രധാന സംവിധായകർ, 50ൽ അധികം മേക്കപ്പ് ആർട്ടിസ്റ്റുകൾ, 60 കോസ്റ്റ്യും സഹായികൾ, 75 കലാ സംവിധാന സഹായികൾ ,45 സാങ്കേതിക സഹായികൾ എന്നിവരാണ് ഈ നാടകത്തിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നത്.
മുന്നൂറ്റി അമ്പതോളം കലാകാരന്മാരെ കണ്ടെത്താൻ ഒരു വർഷത്തിലേറെ വേണ്ടി വന്നുവെന്ന് അണിയപ്രവർത്തകർ പറയുന്നു. തിരക്കഥ പൂർത്തിയാക്കാൻ തന്നെ രണ്ടു വർഷത്തെ കാലയളവുവേണ്ടി വന്നു.
ടൊറന്‍റോ , ഹാമിൽട്ടൻ, ഒഷാവാ, മിസ്സി സോഗാ, എന്നിവിടങ്ങളിലെ നാല് ഇടവകകളിലെ കൂട്ടായ്മകളുടെ നേതൃത്ത്വത്തിലാണ് മൂന്നു സ്റ്റേജുകളിലായി പരിശീലനം നടക്കുന്നതെന്ന് കോ - ഓർഡിനേഷൻ മാനേജർ തോമസ് വർഗീസ് പറഞ്ഞു. ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ചു കൊണ്ട് അറുന്നൂറോളം പേരാണ് ഒറ്റ മനസ്സോടെ ഒരു വർഷത്തിലേറെയായി ശനി, ഞായർ ദിവസങ്ങളിൽ ഒത്തുചേർന്നായിരുന്നു പരിശീലനം.
രാജ്യാന്തര നാടക വിദഗ്ദരുടെ സഹകരണത്തോടെയാണ് ഏകോപനം. അലങ്കാരങ്ങൾ യുദ്ധസാമഗികൾ, മുഴുവൻ അഭിനേതാക്കൾക്കും, ആവശ്യമായ സാമഗ്രികളും വസ്ത്രങ്ങളും ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക രൂപകൽപ്പന ചെയ്തതാണ് കാനഡയിലേക്ക് ഇറക്കുമതി ചെയ്തത്.
ബിജു തയ്യിൽച്ചിറ
പതിനാലാം വയസ്സിൽ കലാരംഗത്തു തുടക്കമിട്ട ബിജു തയ്യിൽച്ചിറ ഇന്ന് ചലച്ചിത്ര -നാടക നടൻ എന്നതിനപ്പുറം കാനഡയിലെ അറിയപ്പെടുന്ന ഫിലിം ഡിസ്ട്രിബ്യൂട്ടർ കൂടിയാണ്. കഴിഞ്ഞ 30 വർഷമായി ഈ മേഖലയിൽ സജീവമാണ് ഈ ആലപ്പുഴക്കാരൻ. അമ്പതിലേറെ നാടകങ്ങളും ഇരുപതിലേറെ ഹ്രസ്വ ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഭരതൻ,അടൂർ ഭാസി തുടങ്ങി അനവധി പുരസ്ക്കാരങ്ങളും നേടി.
ബേബി വർഗീസാണ് സഹസംവിധാനം. തിരക്കഥ മാത്യു ജോർജ്. ഷോബി തിലകൻ, കൊല്ലം തുളസി, (ഡബ്ബിംഗ്) , പട്ടണം റഷീദ്, പളനി (മേക്കപ്പ്), ഡാവിഞ്ചി സുരേഷ് ( ആർട്ട് വർക്ക്), അജിത് (സംഗീതം) എന്നീ ചലച്ചിത്ര പ്രവർത്തകരും ഇറ്റേണിക്കൊപ്പമുണ്ട്.