

Shine tom chacko | B Unnikrishnan
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് താക്കീതു നൽകി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ സമ്മതിച്ചുവെന്നും ഇത് അവസാന അവസരമാണെന്നും കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്ക്കുള്ള അവസാന അവസരമാണിത്. വീണ്ടും അവസരം നൽകുന്നത് ദൗർബല്യമായി കാണരുതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇനിയും ഇത് ആവർത്തിച്ചാൽ കർശന നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിൻസി പരാതിയുമായി വിളിച്ചിരുന്നെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. തെറ്റ് സമ്മതിച്ച അദ്ദേഹം ഒരു അവസരം കൂടി ചോദിച്ചു. ഷൈൻ പ്രതിഭയുള്ള അഭിനേതാവാണ്. തെറ്റുകളിൽ പെടുന്നവർക്ക് തിരുത്താൻ ഒരു അവസരം കൂടി നൽകുന്നതാണ് മാനുഷികമായ നിലപാട്. എന്നാൽ ഈ നിലപാട് ഫെഫ്കയുടെ ദൗർബല്യമായി കാണരുത്. നൽകിയ ഉറപ്പുകൾ പാലിച്ചാൽ ഷൈൻ മലയാള സിനിമയിലുണ്ടാവും. ഇത് ഷൈനിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. മറ്റ് പലർക്കെതിരേയും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ വിളിച്ചു വരുത്തി ഫെഫ്ക സംസാരിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
മാത്രമല്ല എല്ലാ സിനിമ ലോക്കേഷനുകളിലും ഫെഫ്ക ഒരു ക്യാംപെയിൻ നടത്തുമെന്നും സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ലോക്കേഷനില്‍ അടക്കം ലഹരിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.