

കൃഷ്ണകുമാർ
വീട്ടിൽ ജോലിക്ക് നിന്നിരുന്നവർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ട് എന്ന നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോൾ അതിൽ ന്യായീകരണവുമായി കൃഷ്ണകുമാർ വീണ്ടും എത്തിയിരിക്കുകയാണ്. തന്‍റെ വീട്ടിൽ പണിക്ക് വന്നിരുന്നത് നായർ ജാതിയിൽപ്പെട്ട ആളായിരുന്നെന്നും ജാതിയുമായി ബന്ധപ്പെട്ടായിരുന്നില്ല തന്‍റെ പ്രസ്താവന എന്നുമാണ് കൃഷ്ണകുമാർ വ്യക്തമാക്കിയത്.
താനും കുഴികുത്തി കുടിച്ചിട്ടുണ്ടെന്നും അസാമാന്യ ടേസ്റ്റായിരുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു. പുതിയ അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്‍റെ വിശദീകരണം. എനിക്കെതിരേ വന്ന വലിയൊരു വിഷയമാണ് കുഴി കുത്തി കഞ്ഞി കുടി. അതിനെ പല രീതിയിലെടുക്കാം. എന്താണ് സംഭവമെന്ന് എനിക്കറിയാം. ഞങ്ങള്‍ അന്ന് എറണാകുളത്ത് താമസിച്ച ഹോട്ടലില്‍ രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഞങ്ങളുടെ വീട്ടിലെ ഏറ്റവും ഇഷ്ട ഭക്ഷണമായ പഴഞ്ചോറ് കണ്ടു. അത് കഴിച്ച് കഴിഞ്ഞ് റൂമിലെത്തി വ്‌ളോഗ് എടുക്കുമ്പോള്‍ പഴഞ്ചോറ് ഭയങ്കര ടേസ്റ്റ് ആയിരുന്നുവെന്ന് സിന്ധു പറഞ്ഞു.
അപ്പോള്‍ നിനക്ക് ഇതിന്റെ ശരിയായ ടേസ്റ്റ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പണ്ട് ഞങ്ങളുടെ വീട്ടില്‍ കൃഷി ചെയ്യാനും മറ്റും ആളുകള്‍ വരും. ചായ മാത്രം കുടിച്ചിട്ടാണ് വരിക. പതിനൊന്ന് മണിയാകുമ്പോള്‍ മതി ഭക്ഷണമെന്ന് പറയും. ഇന്ന് ഒരുപാട് പാത്രങ്ങളൊന്നുമില്ല. അന്നത്തെ രീതിയാണ് ഇലയില്‍ കഴിക്കുന്നത്. അത് മറഞ്ഞു പോകാതിരിക്കാന്‍ കുഴി കുത്തി അതിലിട്ട് കഴിക്കും. അതേക്കുറിച്ചാണ് പറഞ്ഞത്. ഓരോ കാലത്തും ഓരോ സംഭവങ്ങളുണ്ടാകും. നമ്മളത് കാണുകയാണ്. അധ്വാനിച്ച് വന്നിട്ടാണ് കഴിക്കുന്നത്. അതിന് പ്രത്യേക സൗന്ദര്യമാണ്. അപ്പോള്‍ നമുക്കും ഇതുപോലെ കഴിക്കണമല്ലോ എന്ന് തോന്നും. നമ്മളും കഴിച്ച് നോക്കും. അസാമാന്യ ടേസ്റ്റാണ്. നരേറ്റീവ് ബില്‍ഡിങ് എന്ന് പറയും. ജാതി വ്യവസ്ഥയൊക്കെ അതിനകത്ത് കൊണ്ടു വന്നു. ഞങ്ങളുടെ അവിടെ പണിയെടുത്തിരുന്ന വ്യക്തിയുടെ പേര് കരുണാകരന്‍ നായര്‍ എന്നാണ്. അദ്ദേഹത്തിന്റെ കൊച്ചുമോന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അതിലേക്ക് ജാതി ആംഗിള്‍ കൊണ്ടു വന്ന് നരേറ്റീവ് ഉണ്ടാക്കി. എന്നെ സംബന്ധിച്ച് അതൊക്കെ ചെറുപ്രായത്തിലെ മനോഹരമായ ഓര്‍മകളാണ്. - കൃഷ്ണകുമാർ പറഞ്ഞു.