Himachal minister says Kangana ranaut does not pay electricity bills

'കങ്കണ വൈദ്യുതി ബിൽ അടയ്ക്കാറില്ല'; കുടിശിക മാത്രം 90,384 രൂപയെന്ന് ഹിമാചൽ മന്ത്രി

'കങ്കണ വൈദ്യുതി ബിൽ അടയ്ക്കാറില്ല'; കുടിശിക മാത്രം 90,384 രൂപയെന്ന് ഹിമാചൽ മന്ത്രി

ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ താരം അടച്ചിട്ടില്ലെന്നും ഇലക്‌ട്രിസിറ്റി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Published on

ഷിംല: ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണാവത്ത് ഇലക്‌ട്രിസിറ്റി ബിൽ അടയ്ക്കാറില്ലെന്ന വെളിപ്പെടുത്തലുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ്. രണ്ടു മാസത്തെ ബിൽ മാത്രം 90,384 രൂപയാണ്. ഈ തുക ഇതു വരെയും നടി അടച്ചിട്ടില്ല. താരം ബിൽ അടയ്ക്കാതെ ഇലക്‌ട്രിസിറ്റി ബോർഡിനെ പറ്റിക്കുകയാണ്. എന്നിട്ടാണ് വിമർശനം ഉന്നയിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ഹിമാചൽപ്രദേശിൽ വൈദ്യുതിക്ക് ഉയർന്ന ചാർജ് ഈടാക്കുന്നുവെന്ന് കങ്കണ വിമർശിച്ചിരുന്നു. തന്‍റെ പേരിലുള്ള മണാലിയിലെ വീട്ടിൽ ആരും താമസിക്കുന്നില്ല. എന്നിട്ടും ഒരു ലക്ഷം രൂപയാണ് ഒരു മാസം ബിൽ വന്നതെന്നാണ് കങ്കണ ആരോപിച്ചിരുന്നത്. മുൻപ് 5000 രൂപയായിരുന്ന ബിൽ പെട്ടെന്ന് 80,000 ആയി ഉയർന്നു. അത്ര വലിയ ചാർജ് ഈടാക്കാൻ താൻ വീട്ടിൽ ഫാക്റ്ററി നടത്തുന്നില്ലെന്നും കങ്കണ വിമർശിച്ചിരുന്നു അതിനു പിന്നാലെയാണ് വിശദമായ ബിൽ തുക ഹിമാചൽ ഇലക്‌ട്രിസിറ്റി ബോർഡ് പുറത്തു വിട്ടത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ബിൽ കുടിശിക മാത്രം 90,384 രൂപയാണ്. ഇതു കൂടാതെ മറ്റു മാസങ്ങളിലെ കുടിശികയായ 32,387 രൂപയുമുണ്ട്. മണാലിയിലെ കങ്കണയുടെ പേരിലുള്ള വൈദ്യുതി കണക്ഷൻ 94.82 കിലോ വാൾട്ടിന്‍റേതാണ്. സാധാരണ വീടുകളിൽ ലഭിക്കുന്നതിനേക്കാൾ 1500 ശതമാനം അധികം ലോഡാണ് ഈ കണക്ഷനിലൂടെ ലഭ്യമാകുക. ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ താരം അടച്ചിട്ടില്ലെന്നും ഇലക്‌ട്രിസിറ്റി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com