

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും മദ്രാസ് ഹൈക്കോടതിയിൽ
ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറും മക്കളും. ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ശ്രീദേവിയുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതി തള്ളാൻ വിസമ്മതിച്ച ചെങ്കൽപേട്ട് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ ഉത്തരവിനെതിരേയാണ് കോടതിയെ സമീപിച്ചത്.
ലൈവ് ലോ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ജസ്റ്റിസ് ടി.വി. തമിഴ്സെൽവിയാണ് ഹർജി ഹരിഗണിച്ചത്. കപൂർ കുടുംബത്തിന്‍റെ പെറ്റീഷൻ പരിഗണിച്ച കോടതി മാർച്ച് 26ലേക്ക് വാദം കേൾക്കാൻ മാറ്റിവെച്ചു. അതുവരെ ജില്ലാകോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്.
ചന്ദ്രഭാനു എന്ന സ്ത്രീയും മക്കളായ എം.സി. ശിവകാമി, എം.സി നടരാജൻ എന്നിവരും ചേർന്നാണ് ചെന്നൈയിലെ സ്വത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് കാട്ടി കേസ് ഫയൽ ചെയ്തിരിക്കുന്നത്. ശ്രീദേവിയും സഹോദരിയും ചേർന്ന് 4.7 ഏക്കർ ഭൂമി വാങ്ങിയ 4 ആധാരങ്ങൾ അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവ വ്യാജമാണെന്നും മുത്തച്ഛന്‍റെ വകയായ സ്വത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് പരാതിക്കാരുടെ വാദം.
എതിർകക്ഷികൾ തട്ടിപ്പ് പരാതിയാണ് നൽകിയതെന്ന് കാട്ടി കഴിഞ്ഞവർഷംതന്നെ ബോണി കപൂർ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. 1988 ലെ ആധാരങ്ങളെ 37 വർഷങ്ങൾക്ക് ശേഷം ചോദ്യം ചെയ്യുന്നത് നിയമപരമല്ലെന്നാണ് ബോണി കപൂർ വാദിച്ചത്. എന്നാൽ ഭാഗം വെയ്ക്കാത്ത സ്വത്തിന്‍റെ കാര്യത്തിൽ വിഭജനത്തിന് കേസ് ഫയൽ ചെയ്യാൻ സമയപരിധിയില്ലെന്നാണ് പരാതിക്കാരുടെ വാദം. 2018 ഫെബ്രുവരി 24നാണ് ശ്രീദേവി ദുബായിൽ വച്ച് മരിച്ചത്.