

ലക്ഷ്മി പ്രിയ
തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ വരണമെന്ന് നടി ലക്ഷ്മി പ്രിയ. പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർഥിയായാണ് ലക്ഷ്മി പ്രിയ ജനവിധി തേടുന്നത്. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റാണ് ലക്ഷ്മി പ്രിയ. അതിനാൽ ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ദിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹമെന്ന് നടി പറഞ്ഞു. അമ്മയുടെ പ്രവർത്തനം സുഗമമാണെന്നും ഇനി ഒന്നോ രണ്ടോ കമ്മിറ്റിയിൽ പോയില്ലെങ്കിലും കുഴപ്പമില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
‘അമ്മ’യിൽ ചക്രം ഉരുട്ടിക്കഴിഞ്ഞു. അത് ട്രാക്കിലായി നേരെയുള്ള പാതയിലാണ്. ഇനി ഒന്നോ രണ്ടോ കമ്മിറ്റിയിൽ പോയില്ലെങ്കിലും കുഴപ്പമില്ല, ഫോണിൽ കൂടി കാര്യങ്ങൾ പറയാമല്ലോ. ഞാനൊരു താരങ്ങളോടും ഇക്കാര്യം പറഞ്ഞിട്ടില്ല, അവർക്ക് ഇതൊരു ഞെട്ടലായിരിക്കും. പ്രചരണത്തിന് ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും ദിലീപേട്ടനും സിദ്ദിഖ് ഇക്കയും ഒക്കെ വരണമെന്നാണ് ആഗ്രഹം.' - ലക്ഷ്മി പ്രിയ പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്ക് വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. തനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ട്. പെരുമ്പാവൂര്‍ എന്നത് തന്‍റെ തൊട്ട് അയൽപ്പക്കത്തുള്ള സ്ഥലമാണെന്നും പെരുമ്പാവൂരിന്‍റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറയുന്നു. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാർഥിത്വം.- നടി കൂട്ടിച്ചേർത്തു.
"സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ സ്റ്റേജിൽ കയറി ശീലമുണ്ട്. പ്രസംഗ മത്സരത്തിന് സമ്മാനം നേടിയിട്ടുണ്ട്. രാജ്യസ്നേഹം കുട്ടിക്കാലം മുതലേ രക്തത്തിൽ ഉറഞ്ഞുവന്നിട്ടുണ്ട്. ദേശഭക്തിഗാനം കേട്ടാൽ, ഭാരതം എന്ന മൂന്നക്ഷരം വായിക്കുമ്പോൾ കണ്ണുനിറയുന്ന വ്യക്തിയാണ്. അത്രത്തോളം എന്‍റെ രാഷ്ട്രത്തോട് എനിക്ക് സ്നേഹമുണ്ട്. ബിജെപിയുടെ പരിപാടികൾക്ക് പോകുന്നുണ്ടായിരുന്നെങ്കിലും സംഘടനാ നേതൃത്വ പദവിയിലേക്ക് വരുന്നത് ‘അമ്മ’യിലൂടെയാണ്. ഇനി സജീവമായി രാഷ്ട്രീയമേഖലയിൽ ഇറങ്ങാനാണ് തീരുമാനം."- ലക്ഷ്മി പ്രിയ പറഞ്ഞു.