

ദൃശ്യം 3
ഇടുക്കി: മോഹൻലാൽ ചിത്രം ദൃശ്യം3യിൽ അനുവാദമില്ലാതെ തന്‍റെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചുവെന്ന പരാതിയുമായി ഇടുക്കിക്കാരൻ.കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവാണ് സിനിമാ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ് എന്നിവർക്കെതിരേ മൂന്നാൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന പ്രഥാന കഥാപാത്രം ഉപയോഗിക്കുന്ന വാഹനത്തിനാണ് രാജീവിന്‍റെ വാഹനത്തിനെ നമ്പർ നൽകിയിരിക്കുന്നത്.
ചിത്രത്തിൽ വാഹന നമ്പർ കാണിക്കുന്ന എല്ലാ സീനുകളും നീക്കം ചെയ്യണമെന്നാണ് രാജീവിന്‍റെ ആവശ്യം. രാജീവിന്‍റേത് മഹീന്ദ്ര സ്കോർപ്പിയോ ആണ്. സിനിമയിൽ മറ്റൊരു ബ്രാൻഡിലുള്ള വാഹനത്തിനാണ് ഈ രജിസ്ട്രേഷൻ നൽകിയിരിക്കുന്നത്.
എന്നിട്ടും സിനിമ കണ്ടവർ പ്രത്യേകിച്ച് യുവാക്കൾ തന്‍റെ വാഹനം കാണുമ്പോൾ ദൃശ്യം വാഹനം എന്നാണ് പറയുന്നതെന്നും അതു തനിക്ക് വ്യക്തിപരമായി പ്രശ്നമുണ്ടാക്കുന്നുവെന്നുമാണ് രാജീവിന്‍റെ വാദം. സിനിമ നിർമിക്കുന്നതിനു മുൻപായി അണിയറ പ്രവർത്തകരോ നിർമാതാവോ രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കാൻ തന്‍റെ അനുവാദം തേടിയിട്ടില്ലെന്നും സീനുകൾ നീക്കം ചെയ്തില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും രാജീവ് പറയുന്നു.