

കങ്കണ റണാവത്
ഗവർണർ ആനന്ദി ബെൻ പട്ടേലിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ഐഎഎസ് ഉദ്യോഗസ്ഥയോ അധ്യാപികയോ ആകുന്നതിനു മുൻപ് സ്ത്രീകൾ നല്ല അമ്മമാരാകണമെന്നും ഭക്ഷണം പാകം ചെയ്യാൻ പഠിക്കണം എന്നുമാണ് ഗവർണർ പറഞ്ഞത്. പിന്നാലെ ഗവർണറുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇപ്പോൾ ഗവർണർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത്.
കുട്ടിക്കാലത്തെ തന്‍റെ ഓർമകൾക്കൊപ്പമാണ് താരം പിന്തുണ പ്രഖ്യാപിച്ചത്. കുട്ടിക്കാലത്ത് തന്‍റെ സഹോദരൻ ക്രിക്കറ്റും ഫുട്ബോളും കളിച്ചുനടന്നപ്പോൾ താൻ പാവയുടെ അമ്മയായാണ് കളിച്ചത് എന്നാണ് കങ്കണ പറഞ്ഞത്. മാതൃത്വം സ്ത്രികളിലുള്ളതാണ് പ്രത്യേകിച്ച് പഠിക്കേണ്ട കാര്യം പോലുമില്ല എന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
'കുട്ടികളായിരുന്നപ്പോൾ എന്റെ സഹോദരൻ ക്രിക്കറ്റും ഫുട്‌ബോളുമാണ് കളിച്ചിരുന്നത്. എന്നാൽ ഞാൻ ആ സമയം പാവവീടുകൾ നിർമിച്ച് അവർക്കായി വസ്ത്രങ്ങൾ തുന്നി, അവർക്ക് വേണ്ടി ഭക്ഷണമുണ്ടാക്കി. ആ പാവക്കുട്ടികളുടെ അമ്മയായി അഭിനയിച്ച് കളിക്കുകയായിരുന്നു. ഇത് നമ്മൾ പഠിക്കേണ്ട ഒന്നല്ല. മനുഷ്യത്വത്തെ പരിപോഷിപ്പിക്കാനുള്ള കടമ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. അതാണ് നമ്മുടെ യഥാർഥ സ്വഭാവം. അതുകൊണ്ടാണ് സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത്. എന്നാൽ അതിനെല്ലാമപ്പുറം സ്‌നേഹിക്കാനും ഭക്ഷണം വിളമ്പി ഊട്ടാനും വളർത്താനും കഴിയുന്നത് വലിയ സന്തോഷമാണ്.' - കങ്കണ കുറിച്ചു. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിനിടെയാണ് ആനന്ദി ബെൻ പട്ടേൽ വിവാദപരാമർശം നടത്തിയത്.