

അൻസിബ | കുക്കു പരമേശ്വരൻ
കൊച്ചി: താര സംഘടനയിലെ ചേരിപ്പോരിൽ തന്‍റെ പരാതി കേൾക്കാൻ പ്രത്യേക നിഷ്പക്ഷ സമിതി വേണമെന്ന അൻസിബ ഹസന്‍റെ ആവശ്യം തള്ളി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. തന്‍റെ പരാതി കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ അടങ്ങുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം.
ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ലല്ലോ അമ്മയുടെ രീതിയെന്ന് കുക്കു പ്രതികരിച്ചു. തർക്കങ്ങളിൽ അമ്മ 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ആവശ്യം.
ടിനി ടോമിനെതിരായ അൻസിബയുടെ പരാതി കേൾക്കാനും അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ അമ്മ നേതൃത്വത്തിന് മുന്നിലേക്കില്ലെന്ന നിലപാടിലാണ് അൻസിബ. തന്‍റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണം. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണം, സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നീ ആവശ്യങ്ങളാണ് അൻസിബ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ ഇത് അമ്മ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.