

ലക്ഷ്മി പ്രിയ
ഫെയ്സ്ബുക്കിൽ വർഗീയ പരാമർശവുമായി ലക്ഷ്മി പ്രിയ. പന്നിയുടേയും പന്നിക്കൂട്ടത്തിന്‍റേയും ചിത്രങ്ങളാണ് ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തുടർന്ന് സൈബർ ആക്രമണം രൂക്ഷമായതോടെ പ്രതികരണവുമായി താരം രംഗത്തെത്തി. ക്ഷമയുടെ നെല്ലിപ്പലകയും തകർന്ന് കഴിയുമ്പോ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്നാണ് നടി കുറിച്ചത്.
ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല താനെന്നും ഇത് തനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യമാണെന്നും ലക്ഷ്മി പ്രിയ കുറിച്ചു. ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്ന ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവൃത്തിയും കുറ്റകരം തന്നെയാണ്. ഇനിയും തനിക്കു നേരേ സൈബർ ആക്രമണം നടത്തുന്നവർക്കെതിരേ നിയമപരമായി നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
ബിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ ലക്ഷ്മി പ്രിയക്കെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതോടെ ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം. കരഞ്ഞോളൂ, കരഞ്ഞോളൂ.- എന്നകുറിപ്പിൽ പന്നിയുടെ ചിത്രം പങ്കുവെക്കുകയായിരുന്നു. പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ് ഉയരുന്നു താരസംഘടനയായ അമ്മയുടെ തലപ്പത്ത് നിന്ന് ഇവരെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്
കരച്ചിൽ ഒക്കെ കഴിഞ്ഞെങ്കിൽ ഇനി കരച്ചിലുകാരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം.
അളമുട്ടിയാൽ ചേരയും കടിക്കും. ഇത് നമ്മുടെ നാട്ടിലെ ഒരു ചൊല്ലാണ്. സാമം, ദാനം, ഭേദം, ദണ്ഡo, എന്നു വച്ചാൽ ക്ഷമയുടെ നെല്ലിപ്പലകയും തകർന്ന് കഴിയുമ്പോ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്ന്. അതിന് ഞാൻ സിനിമാ നടി എന്നോ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായ നിങ്ങൾ എന്തിന് പ്രതികരിക്കുന്നു എന്നോ ചോദിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാൻ അർഹതയുള്ളവൾ ആണ് ഞാനും. ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാൻ. ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാൽ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്.
അതിന് ഒരു പ്രത്യേക മത വിഭാഗത്തിൽ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാൽ അറയ്ക്കുന്ന തെറിയുമായി എന്റെ കമെന്റ് ബോക്സിൽ വന്നിട്ട് കാര്യമില്ല. സിനിമാ നടി,രാഷ്ട്രീയക്കാരി എന്ന് പറഞ്ഞാൽ നിങ്ങളൊക്കെ വിളിക്കുന്ന തെറി മുഴുവൻ കേട്ടിരിക്കേണ്ടവൾ ആണ് എന്ന ഒരു ചിന്തയും നിങ്ങൾക്ക് വേണ്ട. അത്തരം ചിന്ത ഉള്ളവർ തിരിച്ചു കേൾക്കുമ്പോ ഇരവാദം പറഞ്ഞു വരരുത്. രണ്ട് പോസ്റ്റ് ഇട്ടപ്പോൾ തന്നെ കരഞ്ഞു കൂവി മെഴുകുകയാണല്ലോ? അതെന്താ 1000 തരുമ്പോ 10 തിരിച്ചു കിട്ടുന്നത് താങ്ങുന്നില്ലേ??
ഇവിടെ യൂ പ്രതിഭ എം എൽ എ യെ വേദിയിൽ ഇരുത്തി അപഹസിച്ചു ഒരു മുസ്ലിം ലീഗ് പ്രതിനിധി. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരികയും അയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ആയത് കൊണ്ടു മാത്രം അവരുടെ രാഷ്ട്രീയത്തെയും ജാതിയെയും മതത്തെയും ആക്ഷേപിക്കുവാൻ ഈ പറഞ്ഞ കൂട്ടർക്ക് ആരാണ് അധികാരം നൽകുന്നത്.?
എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭർത്താവിനെ, എന്റെ പത്ത് വയസ്സുള്ള മകളെ, എന്റെ മാനത്തെ, എന്റെ തൊഴിലിനെ ഒക്കെ അധിക്ഷേപിക്കുന്നവർ ഇപ്പൊ ഇരവാദം നടത്തിയിട്ടു കാര്യമില്ല. സർവ്വരുടെയും സ്ക്രീൻ ഷോട്ട് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. ആ പച്ചത്തെറികൾ ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല.
മൂട്ടയെ കൊല്ലും പോലെ പരമാവധി കമെന്റ്സ് ഞാൻ ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത പടിയായി അത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യും. അറിയട്ടെ നിങ്ങളുടെ ഒക്കെ സ്വഭാവം വീട്ടിലുള്ളവർ. നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അറിയട്ടെ. കുറച്ചു പേരുടെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോൾ തന്നെ എന്റെ ഭർത്താവിന്റെ നമ്പർ തപ്പി പിടിച്ച് വിളിച്ചു മാപ്പ് പറഞ്ഞു പോസ്റ്റ് പിൻവലിക്കണം എന്ന് അപേക്ഷിച്ചവരുണ്ട്.
അറിയുക, സ്ത്രീയെ റേപ്പ് ചെയ്യുന്നത് മാത്രമല്ല കുറ്റകരം. അവൾക്കെതിരെ ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവർത്തിയും കുറ്റകരം തന്നെയാണ്.ഇതാണോ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ത്രീത്വ സംരക്ഷണം? ഇതാണോ മാനവികത? ഇതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരത്വം?
മതം പറഞ്ഞും സ്ത്രീകളെ അപമാനിച്ചും വോട്ട് പിടിക്കാതെ വികസനം പറഞ്ഞു വോട്ട് പിടിക്കൂ. അതല്ലേ അന്തസ്സ്?? ഈ നാട്ടിൽ കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ട്. പോട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങൾ രക്ഷപ്പെട്ടു പോകുന്നത്. അത് എന്റെ ഔദാര്യമാണ്. എന്നാൽ ഇനി അതൊന്നും പ്രതീക്ഷിക്കരുത്. കേസും കൂട്ടവും ഒക്കെയായി നടക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇര വാദം നടത്തുന്നവർ എന്റെ പോസ്റ്റ് കളുടെ ചുവടെ നോക്കുക.
അഭിപ്രായ വ്യത്യാസമൊക്കെ പ്രകടിപ്പിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവഹേളിക്കുവാനോ തെറി പറയുവാനോ ഒരാൾക്കും റൈറ്റ് ഇല്ല.
ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്. അതിന്റെ അഹങ്കാരം നല്ലോണമുണ്ട്. ചുമ്മാതിരുന്ന് തിന്ന് എല്ലിന്റെ ഇടയിൽ കുത്തുമ്പോ ഉള്ളതല്ല കേട്ടോ, 16 വയസ്സ് മുതൽ ആത്മാഭിമാനം പണയം വയ്ക്കാതെ തനിയെ ജോലി ചെയ്ത് വീടുകളും, കാറുകളും അത്യാവശ്യം ജീവിച്ചു പോകാനുള്ളതും ഒക്കെ ഉണ്ടാക്കിയവൾ എന്ന അഹങ്കാരം. ഈശ്വരനല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ല എന്ന അഹങ്കാരം.സമ്പത്തിന്റെ അടയാളം സംതൃപ്തിയാണ് ഹേ. കോടികളുടെ കിലുക്കമല്ല.ആ സംതൃപ്തിയും വേണ്ടുവോളമുണ്ട്. അതും എന്റെ അഹങ്കാരമാണ് എന്നു കൂട്ടിക്കോളൂ.
അതുകൊണ്ട് ഇരവാദം അവസാനിപ്പിച്ചു പിരിഞ്ഞു പോകുക. ഇനി എഴുതിയുള്ള പ്രതികരണം ആയിരിക്കുകയില്ല.