

ആലപ്പി അഷ്റഫ്
അമ്മയുടെ ഭാരവാഹികളായ നടികളെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അമ്മ ഭാരവാഹിയായ നീന കുറുപ്പിനെ അധിക്ഷേപിച്ചു കൊണ്ട് നടി ലക്ഷ്മിപ്രിയ സംസാരിക്കുന്ന വോയ്സ് ക്ലിപ് പുറത്തു വന്നതിനു പിന്നാലെയാണ് ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിലൂടെ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അമ്മയിൽ അടി തുടങ്ങി എന്ന് താൻ മുൻപേ പറഞ്ഞിരുന്നുവെന്നും ഒരു നടി പൊലീസ് സ്റ്റേഷനിൽ നിന്ന് തടിയൂരിയതെങ്ങനെ എന്നുമുള്ള എപ്പിസോഡിൽ താനീക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അത് അൻസിബയുടെ ഒരു മെസേജ് മൂലം ലക്ഷ്മിപ്രിയയുടെ കുടുംബജീവിതത്തിൽ ഉണ്ടായ അടിയും പ്രശ്നങ്ങളുമാണെന്നുമാണ് അലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
ആ പ്രശ്നം സൂചിപ്പിച്ചു എന്നല്ലാതെ അന്നാരുടെയും പേരോ മറ്റു വിവരങ്ങളോ താൻ പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സംഭവം പലരും അറിഞ്ഞുവെന്നും അതു കൊണ്ടാണ് പേരു പറയുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. അൻസിബയും ലക്ഷ്മിപ്രിയയും ചേർന്ന് പൊലീസ് സ്റ്റേഷനിൽ തകർന്നാടി, ഇളക്കി മറിച്ചുവെന്നാണ് തനിക്കു കിട്ടിയ വിവരമെന്നും അദ്ദേഹം പറയുന്നു.
നീനാ കുറുപ്പിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വോയ്സ് ക്ലിപ് ആദ്യം കിട്ടിയത് തനിക്കാണ്. പക്ഷേ അന്നത് പുറത്തു വിട്ടില്ല. ആ വോയ്സ് ക്ലിപ് കടന്ന കൈയായി പോയി. അമ്മയുടെ വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ കാണിക്കേണ്ട മര്യാദയും മാന്യതയും ലക്ഷ്മിപ്രിയ മറന്നു കളഞ്ഞു. ഇത്രയധികം അധിക്ഷേപമുണ്ടായിട്ടും നീന കുറുപ്പ് പൊതുമധ്യത്തിൽ വന്ന് വിഴുപ്പലക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലയെന്നത് ശ്രദ്ധേയമാണ്. അതവരുടെ വ്യക്തിപ്രഭാവത്തെ ഉയർത്തിയെന്നും അഷ്റഫ് പറയുന്നു.
ലക്ഷ്മിപ്രിയക്ക് വായനയും എഴുത്തും ഒക്കെ ഉണ്ടെങ്കിലും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും സ്ഥലകാല ബോധമില്ലാതെ സംസാരികകുകയും ചെയ്യുന്ന സ്വഭാവമുണ്ടെന്ന് ബിഗ്ബോസിലൂടെ എല്ലാവരും കണ്ടതാണ്. നീന കുറുപ്പ് അമ്മയിൽ പരാതി നൽകിയിട്ടുണ്ടെന്നും ലക്ഷ്മി പ്രിയയെ പുറത്താക്കണം എന്നാണ് അവരുടെ ആവശ്യമെന്നും അഷ്റഫ് പറയുന്നു.