

മഹേഷ് നായർ, രഞ്ജിത്ത്
യുവനടിയെ ആക്രമിച്ച കേസിൽ സംവിധായകൻ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി നടൻ മഹേഷ് നായർ. രഞ്ജിത്തിന്‍റെ അറസ്റ്റിന് ശേഷം സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പാർവതി മോക്ഷ പരിവാരങ്ങളോ പ്രതികരിച്ച് കണ്ടില്ല എന്നാണ് മഹേഷ് കുറിച്ചത്. ഒടുവിൽ ഉണ്ണികൃഷ്ണനെ ഉപദ്രവിച്ചതിന്‍റെ ഫലമാണ് ഇതെന്നും മഹേഷ് കുറിക്കുന്നു.
‘‘അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സംഘടനയുടെ പാർവതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല. നടൻ ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല. സജിത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമഫലം അനുഭവിക്കുക തന്നെ വേണം’’,- മഹേഷ് നായരുടെ വാക്കുകൾ.
സിനിമയുടെ ഷൂട്ടിങ്ങിനിടെ കാരവനിൽവച്ച് രഞ്ജിത്ത് യുവ നടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് രഞ്ജിത്ത് അറസ്റ്റിലാകുന്നത്. എന്നാൽ തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ് എന്നാണ് രഞ്ജിത്തിന്‍റെ നിലപാട്. രഞ്ജിത്തിന്‍റെ അറസ്റ്റിനു പിന്നാലെ പ്രതികരണവുമായി ഡബ്യൂസിസി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി റിപ്പോർട്ടിനിടയിലും സിനിമാ പോളിസിക്കിടയിലും ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്ന് ഡബ്ല്യൂസിസി കുറിച്ചു. ഈ കുറ്റവാളികളുടെ ധൈര്യത്തിന്‍റെ ഉറവിടം എവിടെ നിന്നാവും? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്- ഡബ്ല്യൂസിസി കുറിച്ചു.