
മോഹൻലാൽ
ന‍്യൂഡൽഹി: മലയാള സിനിമയിലെ മഹാരഥന്മാർക്കും സിനിമാ ലോകത്തിനും പുരസ്കാരം സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രാജ‍്യത്തെ പരമോന്നത സിനിമാ പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ.
മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.
കുമാരനാശാന്‍റെ കവിതയും മറുപടി പ്രസംഗത്തിൽ മോഹൻലാൽ ചൊല്ലി. മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഐബി സെക്രട്ടറി സഞ്ജ്‌യ് ജാജു സ്വാഗതം ചെയ്തത്.