

'മമ്മൂട്ടിയുടെ പേരിൽ നടത്തിയ വഴിപാട് വിവരം ചോർത്തിയത് ജീവനക്കാരല്ല'; മോഹൻലാലിന് തെറ്റിദ്ധാരണയെന്ന് ദേവസ്വം
തിരുവനന്തപുരം: ശബരിമല ദർശനത്തിനിടെ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ നടത്തിയ വഴിപാടിന്‍റെ വിശദവിവരങ്ങൾ ചോർത്തിയത് ജീവനക്കാരല്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വഴിപാട് വിവരങ്ങൾ പുറത്തു വിട്ടത് ദേവസ്വം ഉദ്യോഗസ്ഥർ ആണെന്ന് മോഹൻലാൽ നടത്തിയ പരാമർശം പിൻവലിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.
മോഹൻലാൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. വഴിപാടിന് പണമയക്കുമ്പോൾ കൗണ്ടർ ഫോയിലിന്‍റെ ഒരു ഭാഗം മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. മറു ഭാഗം വഴിപാട് നടത്തുന്നയാൾക്ക് കൈമാറും. ഇതേ രീതിയിൽ മോഹൻലാലിന് വേണ്ടി വഴിപാട് നടത്തിയപ്പോഴും രശീത് കൈമാറിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മോഹൻലാൽ പ്രസ്താവന തിരുത്തുമെന്നാണ് കരുതുന്നതെന്നും ബോർഡ് വ്യക്തമാക്കി. മമ്മൂട്ടിയുടെ പേരിൽ നടത്തിയ രശീസാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു രശീതും പുറത്തു വന്നത്.