

സ്വാസിക
കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരിച്ച് നടി സ്വാസിക. കാസ്റ്റിങ് കൗച്ച് നടക്കുന്നില്ലെന്ന് പറയാനാകില്ല, സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രികളിലും അതു നടക്കുന്നുണ്ട്. ഫിലിം ഇൻഡസ്ട്രിയെ മാത്രം മോശമെന്ന് പറയാനാകില്ലെന്നും സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യു ബിങ്ക് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മുൻപൊരിക്കൽ മുംബൈയിൽ നഴ്സായിരുന്ന തന്‍റെ അമ്മയുടെ സഹോദരിക്കും എംബിഎ കഴിഞ്ഞ് ഇന്‍റേൺഷിപ്പിന് പോയ സുഹൃത്തിനും അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
മാധ്യമശ്രദ്ധ കൂടുതൽ ലഭിക്കുന്നതു കൊണ്ടാണ് സിനിമയെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നത്. ഭയത്തിൽ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അതിന് എതിരേ സംസാരിക്കുന്നതിനുള്ള മാനസികമായ കരുത്ത് നമുക്ക് ഉണ്ടാകണം. മീ ടൂ ഒക്കെ അഞ്ചും ആറും വർഷം കഴിഞ്ഞ് പറയാതെ, പെട്ടെന്നു പറഞ്ഞു കഴിഞ്ഞാൽ വലിയൊരു കാര്യമായിരിക്കും. ഇനി വരുന്നവരെങ്കിലും അതു മനസിലാക്കണം. ആണുങ്ങൾ നമ്മളെ ഭയപ്പെടുത്തുന്നതു പോലെ അവരെയും തിരിച്ചു ഭയപ്പെടുത്തണം. പ്രതികരിക്കണം അല്ലാതെ മാറ്റമുണ്ടാകില്ലെന്നും സ്വാസിക.
എന്തു വന്നാലും പ്രതികരിക്കണമെന്ന് മാതാപിതാക്കൾ മക്കളോട് പറയണം. നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ഫോട്ടോകൾ വച്ച് ബ്ലാക് മെയിൽ ചെയ്യുന്നവരുണ്ട്. അതു പേടിയില്ലാതെ മക്കൾക്ക് മാതാപിതാക്കളോട് പറയാനാകണം. ഗർഭിണിയായി തിരിച്ചു വന്നാൽ പോലും എന്നോട് പറയണം, അതു ഞാൻ നോക്കിക്കോളാം എന്ന് പറയുന്ന ആളാണ് തന്‍റെ അമ്മയെന്നും സ്വാസിക പറയുന്നു.