
റാണി മുഖർജി, വിക്രാന്ത് മാസി
ന്യൂഡൽഹി: ദേശീയ സിനിമാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. 12 ത് ഫെയിൽ നായകൻ വിക്രാന്ത് മാസി ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടുമെന്നാണ് റിപ്പോർട്ടുകൾ. 12ത് ഫെയിലിലെ വിക്രാന്തിന്‍റെ പ്രകടനം ശ്രദ്ധേയമാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ ദാരിദ്ര്യത്തെ അതിജീവിച്ച് ഐപിഎസ് ഓഫിസറായി മാറുന്ന യുവാവിന്‍റെ കഥയാണ് പറയുന്നത്.
അതേ സമയം റാണി മുഖർജിയാണ് മികച്ച നടിമാർക്കുള്ള പുരസ്കാരത്തിനു വേണ്ടിയുള്ള മത്സരത്തിൽ മുന്നിട്ടു നിൽക്കുന്നത്. മറ്റ് രണ്ട് ദക്ഷിണേന്ത്യൻ നടിമാരും മികച്ച നടിക്കുള്ള മത്സരത്തിൽ പൊരുതുന്നുണ്ട്. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനമാണ് റാണിയെ പുരസ്കാര പട്ടികയിലേക്ക് നയിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് മിസിസ് ചാറ്റർജി വേഴ്സസ് നോർവേ നിർമിച്ചിരിക്കുന്നത്.
കോർട്ട് റൂം ഡ്രാമയാണ് ചിത്രം. 2011ൽ നോർവീജിയൻ പൊലീസ് പിടിച്ചു കൊണ്ടു പോയ കുട്ടികൾക്കു വേണ്ടി പൊരുതുന്ന ഇന്ത്യൻ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ആഷിമ ചിബ്ബാർ ആണ് ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ വർഷം കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കന്നഡ താരം ഋഷഭ് ഷെട്ടിയാണ് മികച്ചനടനുള്ള പുരസ്കാരം നേടിയത്. തിരുച്ചിത്രംഫലം എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെ മലയാളിയായ നിത്യ മേനോനും കച്ച് എക്സ്പ്രസിലൂടെ മാനസി പരേഖുമാണ് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടത്.