

പുഷ്പ 2 പ്രദർശനത്തിനിടെ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ കോടതിയിൽ ഹാജരായി അല്ലു അർജുൻ
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ കോടതിയിൽ ഹാജരായി. തിങ്കളാഴ്ച ഓൺലൈനായാണ് താരം ഹാജരായത്. കേസിൽ വിചാരണ പൂർത്തിയാവാത്തതിനാൽ ജൂലൈ 29ലേക്ക് മാറ്റിവച്ചു.
2024 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. തീയറ്ററിൽ ഉണ്ടായ തിക്കും തിരക്കിലും 35 വയസുള്ള ഒരു സ്ത്രീ മരിക്കുകയും അവരുടെ എട്ടു വയസുകാരനായ മകനു പരുക്കേൽക്കുകയും ചെയ്തിരുന്നു. തീയറ്ററിൽ എത്തിയ അല്ലു അർജുനെ കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് കേസെടുത്ത ഹൈദരാബാദ് പൊലീസ് ഡിസംബർ 13ന് അല്ലു അർജുനെ അറസ്റ്റു ചെയ്യുകയും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് പിറ്റേദിവസം വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് താരത്തിനു സ്ഥിരം ജാമ്യം ലഭിക്കുകയും ചെയ്തു.
2025 ഡിസംബറിലാണ് അല്ലു അർജുൻ അടക്കം 23 പേർക്കെതിരെ ഹൈദരാബാദ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ 11ാം പ്രതിയാണ് അല്ലു അർജുൻ. കേസിൽ ഇതു രണ്ടാം തവണയാണ് അല്ലു അർജുൻ കോടതിയിൽ ഹാജരാവുന്നത്. ജൂൺ 22നും താരം ഓൺലൈനായി ഹാജരായിരുന്നു.
മരിച്ച സ്ത്രീയുടെ കുടുംബത്തിന് അല്ലു അർജുനും പുഷ്പ 2 സിനിമയുടെ നിർമാതാക്കളും സാമ്പത്തിക സഹായം നൽകിയിരുന്നു. കൂടാതെ തെലങ്കാന സർക്കാരും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.