
വീട് ചോരുന്നുവെന്ന് രേണു സുധി; പച്ചക്കള്ളമെന്ന് വീട് നിർമിച്ച് നൽകിയവർ
തിരുവനന്തപുരം: അകാലത്തിൽ മരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ കുടുംബത്തിനു വേണ്ടി നിർമിച്ചു നൽകിയ വീടിനെച്ചൊല്ലി വിവാദം. വീട് ചോരുന്നുവെന്ന് സുധിയുടെ ഭാര്യ രേണു സുധി സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിനു പിന്നാലെ രൂക്ഷമായി പ്രതികരിച്ച് വീടു വച്ച് നൽകിയ കേരള ഹോം ഡിസൈൻ ഗ്രൂപ്പ് (കെഎച്ച്ഇഡിസി) കൂട്ടായ്മ. മികച്ച രീതിയിലാണ് വീടു നിർമിച്ചതെന്നും രേണുവിന്‍റെ വിഡിയോ വിഷമമുണ്ടാക്കിയെന്നും ആർക്കും ഇനി സൗജന്യമായി വീടു നിർമിച്ചു നൽകില്ലെന്നും കൂട്ടായ്മയുടെ സ്ഥാപകൻ ഫിറോസ് പ്രതികരിച്ചു.
രേണുവിന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും ആ വീട് ചോരില്ലെന്ന് ഇരുന്നൂറ് ശതമാനം ഉറപ്പാണെന്നും ഫിറോസ് വ്യക്തമാക്കി.സുധിയുടെ രണ്ടു കുട്ടികളുടെ പേരിലാണ് ആ വീട് നിർമിച്ചത്. എല്ലാ വർഷവും നിർധനർക്ക് ഓരോ വീട് കൂട്ടായ്മ നിർമിച്ച് നൽകാറുണ്ട്. അതനുസരിച്ച് മികച്ച ഗുണമേന്മ ഉറപ്പു വരുത്തിയാണ് രേണുവിനും വീടു നിർമിച്ചു നൽകിയത്. വീട്ടിലേക്കുള്ള ഫർണിച്ചറുകളും ടിവിയും ഫിൽറ്ററും വരെ നൽകി. നിരവധി പേർ അതിനു സഹായിച്ചിരുന്നു. സഹായിക്കാനായി കൂലിയില്ലാതെ പണിയെടുത്തവർ വരെയുണ്ട്. അങ്ങനെയുള്ളവർക്കെല്ലാം വിഷമമുണ്ടാക്കുന്ന പ്രചാരണമാണിപ്പോൾ നടക്കുന്നത്. വീടിനോട് ചേർന്ന് ഒരു വർക് ഏരിയ കൂടി നിർമിച്ച് നൽകാൻ രേണു ആവശ്യപ്പെട്ടിരുന്നു. പണമില്ലാത്തതിനാൽ അതിനു സാധിച്ചില്ല. അതോടെയാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇക്കാര്യം പുറത്തു പറയുമെന്നും നിങ്ങൾക്ക് നാണക്കേടാകുമെന്ന തരത്തിൽ രേണു പ്രതികരിച്ചത്.
വീട്ടിലെ ക്ലോക്ക് കേടായാൽ പോലും ഞങ്ങളെ വിളിച്ച് ശരിയാക്കാൻ ആവശ്യപ്പെടുമായിരുന്നു. അത്തരം കാര്യങ്ങൾ പറ്റില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. സുധിയുടെ മക്കൾക്കു വേണ്ടി നിർമിച്ച വീട്ടിൽ ഇപ്പോൾ രേണുവിന്‍റെ വീട്ടുകാരാണ് താമസിക്കുന്നത്. സുധിയുടെ മൂത്ത മകനെ വിളിച്ച് സംസാരിച്ചപ്പോൾ അവൻ അവന്‍റെ വിഷമങ്ങൾ പറഞ്ഞുവെന്നും ഫിറോസ് പറയുന്നു.
വലിയ വീടാണ്, വാടക നൽകേണ്ട അതൊക്കെ നല്ല കാര്യം തന്നെയാണ്. പക്ഷേ വീട് നന്നായി ചോരുന്നുണ്ട്. അതു കൊണ്ട് വാടകവീടിനെക്കുറിച്ചൊക്കെ ആലോചിക്കുന്നുണ്ടെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു സുധി പറഞ്ഞത്.