
കുറ്റബോധം തോന്നിയിട്ടുണ്ടെന്ന് ബെന്നി പി. നായരമ്പലം
ചാന്ത് പൊട്ട് സിനിമ മൂലം പരിഹാസത്തിനു പാത്രമാകേണ്ടി വന്നവരോട് ക്ഷമ ചോദിച്ച് ബെന്നി പി. നായരമ്പലം. ചിത്രത്തിൽ ചിത്രത്തിൽ സ്ത്രൈണതയുള്ള കഥാപാത്രമാണ് നായകൻ. ദിലീപ് അഭിനയിച്ച ചിത്രം തിയെറ്ററുകളിൽ ഹിറ്റായിരുന്നുവെങ്കിലും ട്രാൻസ്ജെൻഡറുകൾ വലിയ രീതിയിൽ വിഷമിക്കേണ്ടി വന്നിരുന്നു. ചാന്ത് പൊട്ട് എന്ന ചിത്രത്തിന്‍റെ പേര് പോലും ട്രാൻസ്ജെൻഡർ വ്യക്തികളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നാണ് ബെന്നി പി. നായരമ്പലം ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ചിത്രത്തിൽ ട്രാൻസ്ജെൻഡർ കഥാപാത്രത്തെയല്ല ദിലീപ് അവതരിപ്പിക്കുന്ന്. സ്ത്രൈണത ദുരന്തമായി മാറുന്ന കഥാപാത്രമാണത്. എഴുത്തുകാരൻ എന്ന നിലയിൽ പോസിറ്റീവ് ആയാണ് അത് കണ്ടത്. പക്ഷേ ചാന്തു പൊട്ട് എന്ന പേര് പോലും പരിഹസിക്കാനായി ഉപയോഗിച്ചതാണ് അവരെ വേദനിപ്പിച്ചത്. അതിനു കാരണം നമ്മുടെ സിനിമയായതിൽ വളെ സങ്കടം തോന്നിയിരുന്നു. സിനിമ പുറത്തിറങ്ങിയതിനു ശേഷം ട്രാൻസ്ജെൻഡറുകളെ മനോരോഗികളായി ആളുകൾ കണ്ടു തുടങ്ങിയിരുന്നു. ഇപ്പോൾ സർക്കാരും സമൂഹവും അവർക്ക് പരിഗണന കൊടുത്ത് ഒപ്പത്തിനൊപ്പം നിർത്തുന്നുണ്ട്.
അവരും നമ്മളെപ്പോലൊരു ജെൻഡർ തന്നെയാണ്. ഒരു വ്യത്യാസവുമില്ല. എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്. വൃത്തി കെട്ട കുറേ ആളുകൾ അവരെ കളിയാക്കാൻ വേണ്ടി ആ വാക്ക് ഉപയോഗിച്ചു. അതിൽ അവരോട് വിഷമമുണ്ട്. അങ്ങനെ സംഭവിച്ചതിൽ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു എന്നാണ് ബെന്നി പി. നായരമ്പലം വ്യക്തമാക്കിയത്.