
തിരുവനന്തപുരം: മലയാളം സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമാണെന്ന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാറിന്‍റെ പ്രസ്താവനയ്ക്കെതിരേ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ. പ്രേംകുമാർ പ്രസ്താവന പിൻവലിക്കണമെന്ന സംഘടന തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. വിമർശനം ആത്മാർഥമായിട്ടായിരുന്നെങ്കിൽ സീരിയൽ പ്രവർത്തകരെയും ചാനലുകളെയും വിളിച്ചു വരുത്തി സംശുദ്ധമായ പരമ്പരകൾ പ്രേക്ഷകർക്ക് നൽകാൻ വേണ്ട നടപടികളഅ് സ്വീകരിക്കാമായിരുന്നു. ആത്മ അംഗങ്ങളുടെ വികാരം അറിയിക്കാനായി പ്രസിഡന്‍റ് കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരമാണ് ഈ തുറന്ന കത്തെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആത്മയ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ദിനേശ് പണിക്കരാണ് കത്തെഴുതിയിരിക്കുന്നത്.
സീരിയലുകളിൽ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായ ശ്രദ്ധ പതിപ്പിക്കാതെ വെറും കൈയടിക്കു വേണ്ടി മാത്രം മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ നിലപാടിനെ ആത്മ അപലപിക്കുന്നു.
ആത്മയിലെ ഒരു മുതിർന്ന അംഗം കൂടിയായ താങ്കൾ മുൻപ് ഒരു അവസരത്തിൽ ഇതേ പ്രസ്താവന നടത്തുകയും പിന്നീട് ആത്മയിലെ അഭിനേതാക്കളുടെ മുൻപിൽ ഖേദപ്രകടനം നടത്തിയതുമായ കാര്യം മറന്നു പോയിട്ടില്ലെന്ന് കരുതുന്നു. നിരവധി പേരുടെ ഉപജീവനമാർഗത്തിന്‍റെ മുകളിലാണ് താങ്കൾ
ഇപ്പോൾ എൻഡോസൾഫാൻ വിതറിയിരിക്കുന്നതെന്നും കത്തിലുണ്ട്.