

കെഎസ്ആർടിസി ബസുകളുടെ പടിയുടെ വീതി കുറച്ചത് കേന്ദ്രമെന്ന് ആതിര, ലേശം ഉളുപ്പ് വേണമെന്ന് സ്നേഹ ശ്രീകുമാർ
ഏറ്റുമാനൂരിലെ ട്വന്‍റി 20 സ്ഥാനാർഥി ആതിര ഡി.നായരെ പരിഹസിച്ച് നടി സ്നേഹ ശ്രീകുമാർ. കേന്ദ്ര സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ആതിരയുടെ വിഡിയോ വൈറലായതിനു പിന്നാലെയാണ് വിമർശനവുമായി സ്നേഹ രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിമർശനം.
കേരളത്തിലെ മികച്ച വിദ്യാഭ്യാസം മുതൽ കെഎസ്ആർടിസി ബസിലെ പടിയുടെ വീതി കുറച്ചതുവരെ കേന്ദ്രമാണ് എന്നായിരുന്നു ആതിരയുടെ പ്രതികരണം. ഇതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് സ്നേഹ വിമർശനം കുറിച്ചത്. ‘ലേശം ഉളുപ്പ്, കുട്ടിയെ ആരോ തോന്നിയതൊക്കെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. കെഎസ്ആർടിസിയുടെ ഫുൾ ഫോം എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു.’’- എന്നാണ് സ്നേഹ പറഞ്ഞത്.
‘‘365 ദിവസം റേഷൻ, മികച്ച വിദ്യാഭ്യാസം, ഗതാഗതം, കെഎസ്ആർടിസി ബസുകളുടെ പടികളുടെ വീതി കുറച്ചു. എല്ലാം നമുക്ക് തന്നുവല്ലേ, എല്ലാദിവസവും റേഷനും കിറ്റും ഒക്കെ കിട്ടി. ഇതൊക്കെ ആരാ തന്നത് എൽഡിഎഫ് അല്ലേ, കേരള സർക്കാർ അല്ലേ തന്നത്. ആണോ, എന്നാൽ അല്ല. കേന്ദ്ര സർക്കാർ ആണ് ഇതെല്ലാം നമുക്കു വേണ്ടി ചെയ്തു തന്നത്.’’- എന്നാണ് സ്നേഹ തന്‍റെ പ്രസംഗത്തിൽ പറയുന്നത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് 25കാരിയായ ആതിര ഡി. നായർ. കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്. ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി വീണാ നായർക്ക് പകരമാണ് ആതിര സ്ഥാനാർഥിയായത്.