

ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പ് നൽകുന്നു.
ടോവിനോ തോമസ് നായകനായ നരിവേട്ടയ്ക്കു ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ., ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്‍റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടത്തി. ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ നാല് വെള്ളിയാഴ്ച്ച മൈസൂരിലെ പുരാതനമായ അലോക പാലസിൽ നടത്തിയ പൂജ ചടങ്ങിൽ, നിർമാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.
സംവിധായകൻ ജിതേഷ് എസ്. റാമിന്‍റെ അമ്മ ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമവും നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഷറഫുദ്ദീനും വാഴ 2വിലൂടെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ഫാമിലി കോമഡി എന്‍റർടെയിനർ ആയാണ് ചിത്രം ഒരുക്കുന്നത്. നരിവേട്ടയ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി.
ചിത്രത്തിന്‍റെ പ്രോജക്റ്റ് ഡിസൈനർ വൈശാഖ് സി. വടക്കേവീട്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സി. സുശീലൻ എന്നിവരാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോളെജ് മുക്ക് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.