"നിന്‍റെ അപ്പൻ ഉണ്ടെടാ കൂടെ, എല്ലാം കാലം തെളിയിക്കും": മകന്‍റെ ലഹരിക്കേസിൽ പ്രതികരണവുമായി ടിനി ടോം
ലഹരി വസ്തുക്കൾ കൈവശം വച്ചതിന് മകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. കഴിഞ്ഞ ദിവസമാണ് ടിനി ടോമിന്റെ മകൻ ആദം ഷീം ലഹരി വസ്തുക്കൾ കൈവശംവച്ചകേസിൽ ഉൾപ്പെട്ടത് വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം. മറ്റുള്ളവന്‍റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേയെന്നും എല്ലാം കാലം തെളിയിക്കുമെന്നുമാണ് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിച്ചത്.
എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്‍റേയും സർട്ടിഫിക്കറ്റിന്‍റേയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോമിന്‍റെ കുറിപ്പ്. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്‍റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്‍റെ അപ്പൻ ഉണ്ടെടാ കൂടെ'- ടിനി ടോം കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്. മകന്‍റെ ലഹരിക്കേസിനെക്കുറിച്ച് ചോദിച്ചവരോട് 'അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്' എന്ന് ടിനി ടോം കമന്‍റ് നൽകിയിട്ടുണ്ട്. ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന് രണ്ട് വർഷം മുൻപ് ഒരു പ്രസംഗത്തിൽ ടിനി ടോം പറഞ്ഞിരുന്നു. മകൻ ലഹിക്കേസിൽ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയ ടിനി ടോമിനെതിരേ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് താരത്തിന്‍റെ പ്രതികരണം.
കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ഉൾപ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദം ഷീമിന് പുറമേ കാർത്തിക് (20), അമിത് ജോർജ് (21) എന്നിവരും പിടിയിലായി. മൂന്നുപേർക്കുമെതിരേ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കാർത്തിക് എന്നയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് സിപ് ലോക്ക് കവറിലായി നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂവരേയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.