

ടി.കെ. ഗോവിന്ദൻ, പിണറായി വിജയൻ
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നടപടിയിൽ വിമർശനവുമായി ടി.കെ. ഗോവിന്ദൻ എംഎൽഎ. ഇഡി നിഷ്പക്ഷ ഏജൻസിയാണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല. പിണറായിക്കെതിരേ ഇഡി വന്നാൽ അത് കേമവും മറ്റുള്ളവർക്ക് എതിരേ മോശം എന്ന നിലപാട് പാടില്ല.
പിണറായിയുടെ മകൾ പൈസ വാങ്ങിയിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കട്ടെ. അതിനൊക്കെ കൃത്യമായ അന്വേഷണ രീതിയുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും പിണറായി വിജയനെ കുടുക്കുക എന്ന മുൻകൂട്ടിയുള്ള ലക്ഷ്യത്തോടെ അന്വേഷണ ഏജൻസികൾ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് സ്വന്തം വിശ്വാസ്യത തന്നെയാണ് നഷ്ടപ്പെടുന്നതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
തങ്ങളുടെ പക്കൽ തെളിവുകളുണ്ടെങ്കിൽ സ്വയം കേസെടുക്കാൻ പൂർണ്ണ അധികാരമുള്ള ഇഡി, പന്ത് സംസ്ഥാന സർക്കാരിന്റെയും കേരള പൊലീസിന്റെയും കോർട്ടിലേക്ക് തട്ടിയിടുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ എന്ന ബിജെപിയുടെ രാഷ്ട്രീയ ലാക്കാണ് ഈ നീക്കത്തിനു പിന്നിലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.