

"ഇടുപ്പ് തെന്നി മാറും, എന്‍റെ മകൾക്ക് ശരിക്ക് നടക്കാനാവില്ല": വരുൺ ധവാൻ
തന്‍റെ മകളുടെ ആരോഗ്യത്തേക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി ബോളിവുഡ് നടൻ. മകൾക്ക് ഡിഡിഎച്ച് (ഡെവലപ്മെന്‍റൽ ഡിസ്പ്ലാസിയ ഓഫി ദി ഹിപ്) സ്ഥിരീകരിച്ചതായാണ് താരം വെളിപ്പെടുത്തിയത്. അതിനാൽ മകൾക്ക് ശരിക്ക് നടക്കാനാവില്ലെന്നും താരം പറഞ്ഞു.
വരുൺ ധവാനും ഭാര്യ നടാഷ ധലാലിനും 2024ലാണ് കുഞ്ഞ് ജനിച്ചത്. ലാറ എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞ് ഒന്നര വയസായപ്പോൾ രോഗം സ്ഥിരീകരിച്ചു എന്നാണ് വരുൺ പറയുന്നത്. ഇടുപ്പിലുണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇടുപ്പിന്‍റെ സോക്കറ്റിൽ നിന്ന് ഇടുപ്പ് തെന്നിമാറും. അതിനാൽ ഒരു കാല് മറ്റേ കാലിനേക്കാൾ വലുതായിരിക്കും. ഇതിനാൽ നടക്കുമ്പോൾ ഞൊണ്ടലുണ്ടാകും എന്നാണ് താരം പറയുന്നത്. മകൾക്ക് കൃത്യമായി നടക്കാനോ ഓടാനോ കഴിയാത്ത അവസ്ഥയാണെന്നും താരം കൂട്ടിച്ചേർത്തു.
വിദേശത്ത് ഇത് പെട്ടെന്ന് തിരിച്ചറിയാനും ജനിക്കുമ്പോൾ തന്നെ ഇതിനുള്ള ചികിത്സ നൽകാനും സാധിക്കും. എന്നാൽ ഇന്ത്യയിൽ ഈ ചികിത്സ എല്ലായിടത്തും ഇതുവരെ ലഭ്യമായിട്ടില്ല. ചികിത്സിക്കാൻ പറ്റിയ മികച്ച ഡോക്‌ടർമാർ ഇവിടെയുണ്ടെന്നും വരുൺ പറഞ്ഞു. മകൾക്ക് സർജറിയുടെ ആവശ്യമില്ലായിരുന്നെന്നും ചെറിയ പ്രൊസീജ്യറിലൂടെ ഇടുപ്പ് ശരിയാക്കി. എന്നാൽ ഇതിനായി മകളെ സ്പൈക കാസ്റ്റ് ചെയ്യേണ്ടിവന്നു. രണ്ടര മാസത്തോളമാണ് കാലുകൾ ശരിയായി അനക്കാൻ പറ്റാതെ മകളിരുന്നന്നത്. അത് വലിയ ബുദ്ധിമുട്ടായിരുന്നു. മക്കളുടെ ചലനങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും പ്രശ്നങ്ങൾ കാണുന്നെങ്കിൽ ഉടൻ ഡോക്‌ടറെ കാണണമെന്നും വരുൺ മാതാപിതാക്കൾക്ക് മുന്നറിയിപ്പു നൽകി. ഇതേക്കുറിച്ച് താൻ പുസ്തകം എഴുതുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.