"തുറന്നു പറച്ചിൽ ഒട്ടും എളുപ്പമല്ല, ഒന്നും മാറിയിട്ടില്ലെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നു"; വിമർശിച്ച് ഡബ്ല്യൂസിസി

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു
wcc against ranjith on sexual harassment case

"തുറന്നു പറച്ചിൽ ഒട്ടും എളുപ്പമല്ല, ഒന്നും മാറിയിട്ടില്ലെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നു"; വിമർശിച്ച് ഡബ്ല്യൂസിസി

Updated on

രഞ്ജിത്തിനെതിരായ യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ഹൈക്കോടതി റിപ്പോർട്ടിനിടയിലും, സിനിമാ പോളിസിക്കിടയിലും, ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണെന്നും പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്നാണ് ഇത്രയും ധൈര്യം കുറ്റവാളികൾക്ക് കിട്ടുന്നതെന്നും ഫെയ്സ് ബുക്കിൽ ഡബ്ല്യൂസിസി പ്രതികരിച്ചു. # അവൾക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

കേരള സമൂഹത്തിൽ വീണ്ടും മറ്റൊരു യുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു.

സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്‍റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്.

വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.

ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യമാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!

IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്.

അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ . ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്‍റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല,

സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.

എന്നും #അവൾക്കൊപ്പം !

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com