ഹൈദരാബാദിന്‍റെ രുചിമുകുളങ്ങളെ ഇപ്പോഴും അടക്കി ഭരിക്കുന്ന ആറ് രാജകീയ വിഭവങ്ങൾ പരിചയപ്പെടാം
അറേബ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ വിഭവമാണ് ഹലീം. മഹബൂബ് അലി ഖാൻ എന്ന നിസാമാണ് ഈ വിഭവത്തെ ഹൈദരാബാദിന് പരിചയപ്പെടുത്തിയത്. പിന്നീട് വന്ന നിസാം മിർ ഉസ്മാർ അലി ഖാനും ഈ വിഭവത്തിന്‍റെ ആരാധകനായിരുന്നു. സുൽത്താനാണ് ഈ വിഭവത്തെ ജനകീയമാക്കി മാറ്റിയതെന്നു വേണമെങ്കിൽ പറയാം.
ബിരിയാണി ഹൈദരാബാദി ജീവിതത്തിന്‍റെ ഭാഗമാണ്. ഹൈദരാബാദ് ദം ബിരിയാണി ലോക പ്രശസ്തമാണ്. പേർഷ്യയിൽ നിന്നാണ് ഈ രുചി ഹൈദരാബാദിലെത്തിയതെന്നാണ് ചരിത്രം. പതിനെട്ടാം നൂറ്റാണ്ടിൽ കൊട്ടാരത്തിൽ സ്ഥിരം വിഭവമായി മാറിയ ബിരിയാണി പിന്നീട് നാടിന്‍റെ തന്നെ മുഖമുദ്രയായി മാറുകയായിരുന്നു.
ഉസ്മാനിയ ജനറൽ ആശുപത്രിയിൽ രോഗികൾക്കായി പോഷകാംശം നിറഞ്ഞ ലഘുഭക്ഷണം ഉറപ്പാക്കാനാണ് ഉസ്മാനിയ ബിസ്കറ്റ് പാചകം ചെയ്തിരുന്നത്. ഇപ്പോഴത് ഹൈദരാബാദിന്‍റെ പെർഫെക്റ്റ് ഈവനിങ് സ്നാക്കാണ്. ഒരു കപ്പ് ആവി പറക്കുന്ന ചായക്കൊപ്പം മധുരവും ഉപ്പും പാകത്തിൽ കലർന്ന ഉസ്മാനിയ ബിസ്കറ്റും ചേരുന്നതാണ് ഹിറ്റ് കോംബോ.
നിസാം മിർ ഖമർ -ഉദ്-ദിൻ അധികാരമേൽക്കുന്നതിനായി യാത്ര തിരിക്കുന്നതിനും തൊട്ടു മുൻപുള്ള ഏഴു ദിവസങ്ങളിൽ അതിരാവിലെ ഏഴു തരം കുൽച്ചകൾ കഴിച്ചിരുന്നതായാണ് കഥ. സൂഫി സന്യാസിയായിരുന്ന ഹസ്രത് നിസാമുദ്ദീന്‍റെ നിർദേശപ്രകാരമായിരുന്നു ഇത്. നിസാം ഏഴു തലമുറയം ഭരിക്കുമെന്നായിരുന്നു സൂഫി സന്യാസിയുടെ പ്രവചനം. പിന്നീട് രാജാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി അസഫ് ജഹി വംശം കുൽച്ചയെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഹൈദരാബാദിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെ തന്നെ പ്രിയ രുചികളിൽ ഒന്നാണിപ്പോൾ കുൽച്ച.
നിസാമി അടുക്കളയിലെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായിരുന്നു ജൗസി കാ ഹൽവ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ വിഭവം ഹൈദരാബാദിലെത്തിയത്. തുർക്കിയിൽ നിന്നെത്തിയ മുഹമ്മദ് ഹുസൈൻ നാപള്ളിയിൽ രാജാവിന്‍റെ പേരിൽ ഹൽവയുടെ ഒരു കട തന്നെ തുറന്നു. അദ്ദേഹത്തിന്‍റെ രുചിക്കൂട്ട് മിർ ഉസ്മാൻ അലി ഖാന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെ വിഭവം ജനകീയമായി.
മിർ മഹ്ബുബ് അലി ഖാന്‍റെ കാലത്താണ് പത്തർ കാ ഗോഷ്ത് രാജകീയ വിഭവങ്ങളിൽ ഇടം പിടിച്ചത്. കല്ലിൽ ചുട്ടെടുക്കുന്ന ആട്ടിറച്ചി കൊണ്ടാണ് വിഭവം ഉണ്ടാക്കുന്നത്.