ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാലു കവാടങ്ങളും ഭക്തർക്കായി വീണ്ടും തുറക്കുന്നു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയുടെ സാന്നിധ്യത്തിലാണ് കവാടങ്ങൾ തുറക്കുക. ക്ഷേത്രത്തിന്‍റെ മൂന്നു കവാടങ്ങളും കൊവിഡ് മഹാമാരിക്കാലത്ത് അടച്ചതിനു ശേഷം ഇതു വരെ തുറന്നിരുന്നില്ല. ക്ഷേത്രത്തിൽ മംഗളാരതി നടത്തിയതിനു ശേഷമായിരിക്കും കവാടങ്ങൾ വീണ്ടും തുറക്കുക. ക്ഷേത്രത്തിന്‍റെ എല്ലാ കവാടങ്ങളും തുറന്നു നൽകുമെന്ന് ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.
അധികാരത്തിലേറിയതിനു ശേഷം ബിജെപി സർക്കാർ എടുത്ത ആദ്യത്തെ തീരുമാനമാണ് ക്ഷേത്രത്തിലെ നാല് കവാടങ്ങളും വീണ്ടും തുറന്നു നൽകാമെന്നതെന്ന് മുഖ്യമന്ത്രി മാഝി പറഞ്ഞു.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, ബിജെപി എംപിമാർ, പാർട്ടി നേതാക്കൾ എന്നിവർ ക്ഷേത്രത്തിലെത്തി പൂജയും പ്രാർഥനകളും നടത്തിയിരുന്നു. ക്ഷേത്രത്തിന്‍റെ വികസനത്തിനു വേണ്ടി 500 കോടി രൂപ മാറ്റി വയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.