
ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 27ന് നടക്കും. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി എഡിഎം എസ് സന്തോഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ആലപ്പുഴ ജില്ലാ കലക്ടറേറ്റിൽ യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രകാര്യദർശി മണികുട്ടൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
പൊങ്കാല മഹോത്സവം പ്രമാണിച്ച് വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസ് കാര്യക്ഷമമായി ഏർപ്പെടുത്തും. നവംബർ 25 മുതൽ 27 വരെ പൊങ്കാല നിരക്കുന്ന പ്രദേശങ്ങളിൽ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബി നടപടി എടുക്കും. എല്ലാ വഴിവിളക്കും പ്രവർത്തനക്ഷമമാക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
ക്ഷേത്രപരിസര പ്രദേശങ്ങളിലും തിരുവല്ലാ - എടത്വ ലൈനിലും നവംബർ 25 മുതൽ എല്ലാ സമയവും നല്ല ഫോഴ്‌സിൽ ശുദ്ധജലം ലഭ്യമാക്കണം. പൊതുതാത്പര്യം മുൻനിർത്തി പറ്റുന്നവിധം സൗജന്യമായി താത്ക്കാലിക ടാപ്പുകൾ സ്ഥാപിക്കണം. തിരുവല്ലയിൽനിന്ന് ടാങ്കുകളിൽ ശുദ്ധജലം നവംബർ 25 മുതൽ 27 വരെ തീയതികളിൽ നിറക്കുന്നതിനുള്ള ക്രമീകരണം ചെയ്യും. നവംബർ 26 പകലും രാത്രിയിലും തിരുവല്ലയിൽനിന്ന് ടാങ്കർലോറികളിൽ വെള്ളം നിറച്ചു കൊടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി ജീവനക്കാരെ നിയോഗിക്കണം.
നവംബർ 25 മുതൽ 27 വരെ കറ്റോട്ടു നിന്നുള്ള പമ്പിങ് തടസം ഇല്ലാതെ തുടർച്ചയായി ഓപ്പറേറ്റ് ചെയ്യണം. എക്‌സൈസ് വ്യാജമദ്യം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കണം.
നവംബർ 26, 27 തീയതികളിൽ ക്ഷേത്ര പരിസരത്ത് അത്യാവശ്യ മരുന്നുകൾ ഉൾപ്പടെ രണ്ട് ഡോക്ടർമാരുടെ ഫുൾടൈം സേവനം ലഭ്യമാകുന്ന താൽക്കാലിക ക്ലിനിക് പ്രവർത്തിപ്പിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണം. 26ന് രാവിലെ മുതൽ രണ്ട് ആംബുലൻസ് എല്ലാവിധ സജ്ജീകരണങ്ങളോടുകുടി ക്ഷേത്ര പരിസരത്ത് ക്യാംപ് ചെയ്യണം.