കൊലു ബൊമ്മകൾ മുതൽ കോലം വരെ; വിസ്മയം തീർക്കുന്ന ജയമണി

എഴുപത്തിയാറാം വയസിലും സർഗാത്മകതയുടെയും സമർപ്പണത്തിന്‍റെയും പ്രചോദനാത്മകമായ ഉദാഹരണമായി ജീവിക്കുകയാണ് ജയമണി ഗണേശൻ.
Kolu dolls & kolam: 76-year-old artisan’s creative journey

ജയമണി ഗണേശൻ നിർമിച്ച ബൊമ്മക്കൊലു.

Updated on

കോഴിക്കോട് ജനിച്ച ജയമണി ഗണേശന്‍റെ ജീവിതത്തിൽ ഏറിയ പങ്കും ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മികച്ച വിദ്യാഭ്യാസം നേടാൻ ഭാഗ്യം ലഭിക്കാതെ പോയ പഴയ തലമുറയുടെ പ്രതിനിധിയാണവർ. എട്ടാം ക്ലാസിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ കുറവുകളൊന്നും അവരുടെ സർഗശേഷിക്കു തടസമായില്ല. ഭർത്താവും മൂന്ന് ആൺമക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ നെടുന്തൂണായി നിലകൊള്ളുമ്പോഴും, ഉള്ളിലെ കലയെ അവർ നെഞ്ചോടു ചേർത്തുപിടിച്ചു.

ചെറുപ്പകാലം മുതൽക്കേ പാചകകലയിൽ അസാധ്യ മികവ് പ്രകടിപ്പിച്ചിരുന്നു ജയമണി. നിത്യേനയുള്ള ആഹാരപദാർഥങ്ങൾ മുതൽ പലഹാരങ്ങളും മധുരപലഹാരങ്ങളും വരെ ഉണ്ടാക്കുന്നതിൽ വിദഗ്ധയായിരുന്നു. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും പ്ലാസ്റ്റിക് വയറുകൾ കൊണ്ടുള്ള കരകൗശല വിദ്യകൾ ചെയ്യാൻ ആരംഭിച്ചു. അക്കാലത്ത് നെയ്തെടുത്ത പല രൂപങ്ങളും ഇന്നും വീടിന് അലങ്കാരമായി സൂക്ഷിച്ചിരിക്കുന്നു. പുതിയ കാലത്ത് വൈവിധ്യമാർന്ന അസംസ്‌കൃത വസ്തുക്കൾ ലഭ്യമായതോടെ, കൈവിരുതിന്‍റെ പുതിയ മാന്ത്രികലോകം തീർക്കാനുള്ള ആവേശം അവരിൽ ഇരട്ടിച്ചിരിക്കുകയാണ്.

ഏറെ സൂക്ഷ്മതയോടെ നിർമിച്ചെടുക്കുന്ന ഓരോ ബൊമ്മകളും ഒന്നിനൊന്ന് വ്യത്യസ്തവും അവരുടെ കഠിനാധ്വാനത്തിന്‍റെ പ്രതീകവുമാണ്. മികച്ച ഗുണനിലവാരവും ഈടും ഉറപ്പാക്കാൻ ഏറ്റവും നല്ല തുണിത്തരങ്ങളും നൂലുകളും അലങ്കാരവസ്തുക്കളും മാത്രമാണ് ഉപയോഗിച്ചുവരുന്നത്. ഈ കലാവൈഭവം പരമ്പരാഗത ശൈലികളെ വിളിച്ചോതുന്നതാണെന്നു മാത്രമല്ല, അതു കാണാൻ ഭാഗ്യം ലഭിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അളവറ്റ സന്തോഷം പകരുകയും ചെയ്യുന്നു.

ജയമണി കൈകൊണ്ട് നിർമിക്കുന്ന ബൊമ്മകളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യൻ ഉത്സവമായ 'കൊലു' ആഘോഷങ്ങൾക്കു വേണ്ടി പ്രത്യേകം തയാറാക്കുന്നവയാണ്. ഉത്സവകാലത്തിനു ശേഷവും സാംസ്കാരിക പ്രാധാന്യവും ഭംഗിയും നിറഞ്ഞ ഈ ബൊമ്മകൾ വീടുകളിലെ സ്വീകരണമുറികളെ മനോഹരമാക്കുന്ന അത്യാകർഷകമായ ഷോപീസുകളായി മാറുന്നു.

Kolu dolls & kolam: 76-year-old artisan’s creative journey

ജയമണി ഗണേശൻ.

ഇത്രയേറെ ക്ഷമയോടും സൂക്ഷ്മതയോടും കൂടി അവർ ജോലി ചെയ്യുന്നതു കാണുമ്പോൾ, നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ മൂല്യം ഏതൊരാൾക്കും ബോധ്യപ്പെടും. സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും കലാപരമായ മികവിന്‍റെയും പ്രതീകമായാണ് ഈ ബൊമ്മകൾ വിലമതിക്കപ്പെടുന്നത്.

ബൊമ്മ നിർമാണത്തിനു പുറമെ പെയ്ന്‍റിങ്, പാചകം, എംബ്രോയ്ഡറി എന്നിവയിലും ജയമണി അങ്ങേയറ്റം താത്പര്യം കാണിക്കുന്നു. പരമ്പരാഗത രീതിയിലുള്ള വയർ ബാഗുകൾ നിർമിക്കുന്നതിലും വിദഗ്ധയാണ്. വീടുകൾക്കു മുന്നിൽ കാണാറുള്ള പരമ്പരാഗതമായ 'കോലം' വരയ്ക്കുന്നതിലും അതീവ പ്രാവീണ്യം. താൻ വരച്ചെടുത്ത കോലങ്ങളുടെ വൈവിധ്യമാർന്ന ഡിസൈനുകൾ അടങ്ങിയ ഒരു പുസ്തകം തന്നെ ഈ എഴുപത്താറുകാരി സ്വന്തമായി സൂക്ഷിക്കുന്നുണ്ട്. പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട്, കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജയമണി ഗണേശൻ തന്‍റെ സർഗയാത്ര തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com