

പത്തറുപതു വർഷം മുമ്പ് മലയാളക്കരയിൽ സുലഭമായിരുന്ന എടത്തൂടൻ അടതാപ്പ് ...ഇടത്തോട്ടു മാത്രം വളരുന്ന വള്ളികളുള്ള അടതാപ്പ് ഇന്ന് വീണ്ടും കർഷക പ്രിയനാകുകയാണ്.കാരണം മറ്റൊന്നുമല്ല, ഇതിന്‍റെ ഔഷധ ഗുണം തന്നെ.
കാച്ചിൽ വർഗത്തിൽ പെട്ട വള്ളിച്ചെടിയാണ് അടതാപ്പ്.കാച്ചിലിന്‍റെ ഇലകളോടു സാമ്യമുള്ള ഇലകളും ഉരുളക്കിഴങ്ങിനോടു സാമ്യമുള്ള കിഴങ്ങുകളും. ഭൂമിക്കടിയിലുണ്ടാകുന്ന കിഴങ്ങാകട്ടെ കാച്ചിൽ പോലെയും. ഇതാണ് അടതാപ്പിന്‍റെ ഒരു യഥാർഥ ചിത്രം. അറുപതു വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഉരുളക്കിഴങ്ങ് അത്ര പ്രചുര പ്രചാരം നേടിയിരുന്നില്ല. അന്ന് അടതാപ്പായിരുന്നു താരം.ഉരുളക്കിഴങ്ങ് മണ്ണിനടിയിലുണ്ടാകുമ്പോൾ അടതാപ്പ് വള്ളികളിലും മണ്ണിനടിയിലും ഉണ്ടാകുന്നു.
ചെറുകിഴങ്ങിന്‍റെയും കാച്ചിലിന്‍റെയും ഇലകളോട് നല്ല സാമ്യമുള്ള ഇലകളാണിതിന്‍റേത്.വള്ളികളിൽ ഉണ്ടാകുന്ന അടതാപ്പിന് നൂറു ഗ്രാം മുതൽ ഒന്നര കിലോ വരെ തൂക്കമുണ്ടാകാം. വള്ളികളിലുണ്ടാകുന്ന അടതാപ്പു കിഴങ്ങുകൾ മൂപ്പെത്തും മുമ്പേ തന്നെ പറിച്ചു കറി വയ്ക്കാം, പുഴുങ്ങാം.ചേമ്പും അടതാപ്പും ചേർത്തുണ്ടാക്കുന്ന പുഴുക്ക് ആരോഗ്യ ദായകവും അതീവ രുചികരവുമാണ്.
ഗ്ലൂക്കോസിന്‍റെ അളവ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും ഹിതകരമാണ് അടതാപ്പ്. ഉരുളക്കിഴങ്ങിനെക്കാൾ കൂടുതൽ വഴു വഴുപ്പുള്ള ഈ കിഴങ്ങ് കൊണ്ടുള്ള കറിയ്ക്ക് ഉരുളക്കിഴങ്ങിനെക്കാൾ രുചിയുണ്ട്. ഇതിന്‍റെ പുറമേയുള്ള തൊലിയും അതിനു തൊട്ടു താഴെ പച്ച നിറത്തിലുള്ള ഭാഗവും ചെത്തിക്കളഞ്ഞു വേണം കറി വയ്ക്കാൻ.അല്ലെങ്കിൽ കയ്പുണ്ടാകും.
നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത് അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.പ്രതിരോധ ശേഷി വർധിപ്പിക്കും. വയറിളക്കം ശമിപ്പിക്കും.അന്നജം, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ കലവറയാണിത്. മുട്ട് വേദനക്ക് ആദിവാസികൾ അടതാപ്പ് ഉപയോഗിക്കുന്നു.
മൂപ്പെത്തിയ അടതാപ്പ് വിത്തുകൾ വള്ളികളിൽ നിന്നു വീഴുമ്പോൾ എടുത്ത് വിത്തിനായ് ഉപയോഗിക്കുക. പൊഴിഞ്ഞു വീണ കായ്കൾ തണലിലോ വെളിച്ചം കുറഞ്ഞ മുറികളിലോ സൂക്ഷിച്ചാൽ മൂന്നു മാസത്തിനകം മുളകൾ വന്നു തുടങ്ങും.മാർച്ച് അവസാനത്തോടെ മുള വന്ന കിഴങ്ങുകൾ നടാൻ പാകമാകും. നല്ല വിസ്താരത്തിലെടുക്കുന്ന തടങ്ങളിൽ കരിയില, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ നാട്ടിൽ ലഭ്യമായ ജൈവവളങ്ങളും മേൽമണ്ണും ചേർത്ത് കുഴിമൂടി അതിൽ കിഴങ്ങ് നട്ട് മുകളിൽ കുറച്ചു മണ്ണുകൂടിവെട്ടികയറ്റുക. കാച്ചിൽ നേരെ അടിയിലേക്ക് കൂടുതലായി വളരുന്നുവെങ്കിൽ അടതാപ്പ് ചുറ്റും വിസ്താരത്തിൽ വളരാൻ ഇഷ്ടപ്പെടുന്നു. അതിനനുസരിച്ച് വിസ്താരത്തിൽ (ചേനയുടെ തടം പോലെ) തടമെടുക്കണം.
അടതാപ്പിനും അപരൻ
അടതാപ്പിനുമുണ്ട് ഒരു അപരൻ.കാട്ടു കാച്ചിൽ എന്ന ഈ സസ്യം വിഷമുള്ളതാണ്. പട്ടിക്കാച്ചിൽ എന്നും ഇത് അറിയപ്പെടുന്നു.ഇലകളും കിഴങ്ങുമെല്ലാം പെട്ടെന്നു കണ്ടാൽ അടതാപ്പു പോലെ തോന്നും. ഉപയോഗിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടും. വന വാസികൾ ദാരിദ്ര്യത്തിന്‍റെ കാലങ്ങളിൽ പല തവണ കഴുകി ഊറ്റി വിഷം കളഞ്ഞ് ഇത് ഉപയോഗിച്ചിരുന്നു. ഇത് ആദിവാസികൾ ഔഷധമായി ഉപയോഗിക്കുന്നതായും ശ്രുതിയുണ്ട്.