
മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ളവർക്ക് വലിയ രീതിയിൽ മുടി കൊഴിച്ചിലിനുള്ള കാരണം ഒടുവിൽ കണ്ടെത്തി അധിതൃതർ. ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീവ ഉൾപ്പടെ 18 ഗ്രാമങ്ങളിൽ നിന്നുള്ള നിരവധിപ്പേർക്കാണ് വലിയ രീതിയിൽ മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്. വെറുതെയൊന്ന് തൊട്ടലോ, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴോ തലമുടി വേരോടെ ഊര്‍ന്നുപോകുമായിരുന്നു.
2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിൽ നിന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 279 പേർക്കാണ് അസാധാരണമായ രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടായത്. മുടികൊഴിച്ചിൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് തലയിൽ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നതായിരുന്നു അവസ്ഥ. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു.
മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന അവസ്ഥ വന്നതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒടുവിൽ കടുത്ത പരിശ്രമത്തിനൊടുവിലാണ് കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിയുന്നത്. റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിന്‍റെ എം.ഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത് റാവു ബവാസ്കറാണ് ഇത് സംബന്ധിച്ച വിവരം ദേശീയ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
തലവേദന, പനി, തല ചൊറിച്ചിൽ, ഛർദ്ദിൽ, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമവാസികളിൽ ഏറിയ പങ്കിനും മുടി കൊഴിച്ചിൽ ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പിലുള്ള സെലീനിയത്തിന്‍റെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് ഇതിനെല്ലാം കാരണക്കാരന്‍ എന്ന് തിരിച്ചറിയുന്നത്.
ഇവ പ്രാദേശികമായ വളർത്തുന്ന ഗോതമ്പിനേക്കാൾ 600 തവണ അധികമാണ് റേഷൻ കടയിലൂടെ വിതരണം ചെയ്ത ഗോതമ്പിലെ സെലീനിയത്തിന്‍റെ സാന്നിധ്യമെന്നാണ് കണ്ടെത്തിയത്. സെലീനിയത്തിന്‍റെ ഉയർന്ന സാന്നിധ്യം തലചുറ്റൽ, ഛർദ്ദിൽ, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നുണ്ട്. വലിയ അളവിൽ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും, മുടി കൊഴിയാനും, നഖങ്ങളിൽ വെള്ള പാണ്ടുകൾ രൂപപ്പെടാനും കാരണമാണ്. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിലും സെലീനിയത്തിന്‍റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിച്ചതായി വിദഗ്ധർ വിശദമാക്കി. ബാധിക്കപ്പെട്ട ആളുകളിൽ സിങ്കിന്‍റെ അളവ് വളരെ കുറവാണെന്നും പഠനത്തിൽ വ്യക്തമായി.