
വിഷാദത്തിലും ഉത്കണ്ഠയിലും നീറുന്നത് നൂറു കോടി ജനങ്ങൾ.
freepik.com
ജനീവ: ലോകത്തിലെ നൂറു കോടി ആളുകൾ കടുത്ത മാനസികാരോഗ്യ പ്രതിസന്ധികൾ നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ ഉത്കണ്ഠയും വിഷാദ രോഗവുമാണ്. 2011മായി താരതമ്യം ചെയ്യുമ്പോൾ 2021ലെത്തിയപ്പോൾ ഇത് വൻ തോതിലാണ് വർധിച്ചത്.
20 മുതൽ 29 വയസു വരെയുള്ളവരിലാണ് മാനസികാരോഗ്യ പ്രതിസന്ധി കൂടുതലായി കണ്ടു വരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിൽ ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ(എഡിഎച്ച്ഡി) ഓട്ടിസം സ്പെക്‌ട്രം ഡിസോർഡേഴ്സ്, ഇഡിയോപാത്തിക് ഡിസോർഡർ ഒഫ് ഇന്‍റലക്ച്വൽ ഡവലപ്മെന്‍റ് എന്നിവ കൂടുതലായി കാണപ്പെടുന്നു.
സ്ത്രീകൾക്ക് ഉത്കണ്ഠ, വിഷാദം എന്നിവയാണ് കൂടുതലായി അനുഭവപ്പെടുന്നത്. നാൽപതു വയസിനു ശേഷമുള്ളവരിൽ വിഷാദ രോഗമാണ് കൂടുതലായി കാണപ്പെടുന്നത്. അമ്പതിനും അറുപത്തൊമ്പതിനും ഇടയിൽ ഇതിന്‍റെ തോത് വൻ തോതിലുയരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ പഠനം.
ആഗോള തലത്തിൽ ഉണ്ടാകുന്ന നൂറിലൊരു മരണം ആത്മഹത്യ മൂലമാണെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 20 ലധികം ആത്മഹത്യാ ശ്രമങ്ങളിൽ ഒന്ന് ആത്മഹത്യയിൽ കലാശിക്കുന്നതായും "മെന്‍റൽ ഹെൽത്ത് അറ്റ്ലസ് 2024' റിപ്പോർട്ടിൽ പറയുന്നു. 2030 ആകുമ്പോഴേയ്ക്കും ആത്മഹത്യാ നിരക്കിൽ പന്ത്രണ്ടു ശതമാനം കുറവു കൈവരുത്താൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.