

ഹോട്ട് ചോക്കളേറ്റ് വീണ് പൊള്ളി; റസ്റ്ററന്‍റിനെതിരേ പരാതി നൽകി കുടുംബം
കാലിഫോർണിയ: ഹോട്ട് ചോക്കളേറ്റിന് ചൂടു കൂടിയെന്ന് ആരോപിച്ച് റസ്റ്ററന്‍റിനെതിരേ പരാതി നൽകി യുഎസ് കുടുംബം. കാലിഫോർണിയയിൽ നിന്നുള്ള ബ്രിട്ടാനി, ജോഷ്വ മോറൻ എന്നീ ദമ്പതികളാണ് കേസിനു പിന്നിൽ. അഞ്ചു വയസുള്ള മകൾക്കൊപ്പം സ്കിയിങ്ങിനായി എത്തിയ ബിട്ടാണിയും ജോഷ്വയും ഇടവേളയിലാണ് സ്വാൻകി ഹെവൻലി മൗണ്ടൻ റിസോർട്ടിൽ ഭക്ഷണം കഴിക്കാനെത്തിയത്.
മുകളിൽ വിപ്പിങ് ക്രീം പുരട്ടിയ ഹോട്ട് ചോക്കളേറ്റ് അഞ്ച് വയസുള്ള മകൾക്കു നേരിട്ട് നൽകിയെന്നും കുട്ടി കുടിക്കാൻ ശ്രമിച്ചപ്പോൾ കടുത്ത ചൂടു മൂലം ഉടുപ്പിലേക്കും ദേഹത്തേക്കും ചൂടുള്ള ചോക്കളേറ്റ് വീണുവെന്നുമാണ് പരാതി. കുട്ടിയുടെ ദേഹം പൊള്ളിയതിനാൽ ആശുപത്രിയിൽ പോകേണ്ടി വന്നുവെന്നും ഇവർ പറയുന്നു. അവധിസമയം ആസ്വദിക്കാനെത്തിയ തങ്ങളുടെ സമാധാനം കെടുത്തിയതിനുൾപ്പെടെയുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ചോക്കളേറ്റ് വീണ് പൊള്ളിയതിന്‍റെ പാടുകൾ കുട്ടിയുടെ ദേഹത്ത് എന്നെന്നേക്കുമായി ഉണ്ടാകുമെന്നും കുടുംബത്തിന്‍റെ അഭിഭാഷകർ ആരോപിക്കുന്നു. ഹോട്ട് ചോക്കളേറ്റ് വീണ് പൊള്ളലേറ്റതിനെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നത് യുഎസിൽ പതിവാണ്. ഇത്തരത്തിൽ പൊള്ളലേറ്റാൽ ഉപയോക്താക്കൾക്ക് 50 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകുമെന്ന് സ്റ്റാർബക്സ് പ്രഖ്യാപിച്ചിട്ടുണ്ട്.