#ഡോ. ഷർമദ് ഖാൻ
കേരളീയരുടെ ജീവിതരീതിയിൽ ഒരുപാടു മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യത്തോടെ ദീർഘനാൾ ജീവിച്ചിരിക്കുന്നതിനുള്ള സാഹചര്യങ്ങളും മെച്ചപ്പെട്ടു. എന്നാൽ പല കാരണങ്ങളാൽ ജീവിതശൈലീ രോഗങ്ങൾ വർധിച്ചു. മരുന്നിനെ ആശ്രയിച്ചു മാത്രം ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കൂടി. ചില ആരോഗ്യ സൂചികകളുടെ ശരാശരികൾ പരിശോധിച്ചാൽ കൂടുതൽ പേർ രോഗികളായി മാറിയതായും, തുടർന്ന് മരുന്നു കഴിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതായും മനസിലാക്കാം.
2030 ആകുമ്പോഴേക്കും നമ്മുടെ രാജ്യത്ത് ചെറുപ്പക്കാരേക്കാൾ മൂന്നിരട്ടി വയോജനങ്ങൾ ഉണ്ടാകാമെന്നുള്ള കണക്കുകൾ ഈ സാഹചര്യത്തിൽ കൂടുതൽ ആശങ്കയോടെ വിലയിരുത്തേണ്ടതുണ്ട്. 60 വയസുള്ള ഒരാൾ ഇനിയെന്തിന് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകണം, ഇങ്ങനെയൊക്കെ അങ്ങ് പോയാൽ പോരേ എന്നൊക്കെ ചിന്തിക്കുന്നുണ്ടെങ്കിൽ ആ മനോഭാവം മാറ്റേണ്ടിവരും. വീണ്ടും 20 വർഷത്തിലേറെ അവർ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട് എന്നതു കൂടി പരിഗണിക്കേണ്ടതാണ്.
എന്നാൽ 60 വയസുള്ള ആളുകൾ പറഞ്ഞിരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ 40 വയസ് ആകുന്നവർ പോലും ഇപ്പോൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാൽ ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ജീവിതം സുഖകരമാക്കാനും ആസ്വദിക്കാനും സാധിക്കൂ എന്ന അവസ്ഥ ഗൗരവമായി മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല, പ്രായമുള്ള ആളുകളുടെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കുന്നതിന് ആരോഗ്യമുള്ള ചെറുപ്പക്കാരെ ഇനിമുതൽ കിട്ടണമെന്നില്ല. പകരം, ആരോഗ്യമില്ലാത്ത മറ്റൊരു വയോജനത്തെ മാത്രമേ അതിനായി കിട്ടാൻ ഇടയുള്ളൂ എന്നതും മനസിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിനായി ചിലരുടെ ചില രീതികളിൽ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ്.
ചില ഉദാഹരണങ്ങൾ നോക്കാം. ആരോഗ്യപരമായി യാതൊരുവിധ ഗുണങ്ങളും ഇല്ലാത്തതെന്ന് പറയാവുന്ന വിവിധതരം ബിസ്ക്കറ്റുകൾ 1,400 കോടി രൂപയ്ക്കാണ് കേരളീയർ പ്രതിവർഷം കഴിക്കുന്നത്. ഹീമോഗ്ലോബിനും വൈറ്റമിൻ ഡി 3യും തീരെ കുറഞ്ഞുപോയവരുടെ എണ്ണവും വർധിച്ചുവരുന്നു. ഇവർക്ക് ഭക്ഷണത്തിലൂടെയും ശീലങ്ങളിലൂടെയും ഇതൊക്കെ നോർമലാക്കി എടുക്കാൻ താത്പര്യമില്ലെന്ന് മാത്രമല്ല, പകരമായി എത്ര മരുന്ന് വേണമെങ്കിലും കഴിക്കാൻ തയാറുമാണ്. മരുന്നു കഴിച്ച് താത്കാലികമായി നോർമലാക്കാമെങ്കിലും കുറച്ചുനാൾ കഴിഞ്ഞ് എല്ലാം വീണ്ടും തകിടംമറിയുമെന്നതും, എന്നാലും മരുന്നു മാത്രമാണ് ചികിത്സ എന്ന ധാരണ മാറ്റുന്നില്ലെന്നതും പുനർവിചിന്തനം ആവശ്യമായ വിഷയമാണ്.
തൈറോയ്ഡ് രോഗത്തിന് തുടരെത്തുടരെ മരുന്നിന്റെ അളവ് വർധിപ്പിച്ച് കഴിക്കേണ്ടിവരുന്നവർ പോലും മരുന്നിനേക്കാൾ മറ്റു പരിഗണനകൾ കൂടി നൽകേണ്ട ഹാഷിമോട്ടോസ് ഡിസീസ് എന്ന രോഗമാണോ അത് എന്നറിയുന്നില്ല. അലർജി രോഗമുള്ളവർ അലർജിയുടെ കാരണങ്ങളെ ഒഴിവാക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൈയിൽ മരുന്നുണ്ടല്ലോ, അലർജി വന്നാലും സാരമില്ല എന്ന മനോഭാവം മാറുകയേ നിവർത്തിയുള്ളൂ.
ജീവിതശൈലീ രോഗങ്ങളിൽ അതിന്റെ കാരണം ജീവിതശൈലി ആയിരുന്നെന്നും ആയതിനാൽ ആ ശൈലിയാണ് മാറ്റേണ്ടത് എന്നുമുള്ള ഏറ്റവും ലഘുവായ തത്വം സ്വീകരിക്കുന്നതിനു പകരം മരുന്നിനെ മാത്രം ആശ്രയിച്ച് പിന്നീട് മരുന്നിന്റെ അളവ് വർധിപ്പിച്ചു കഴിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ദീർഘനാൾ കഴിക്കേണ്ടി വരുന്ന മരുന്നുകൾ കാരണവും മറ്റു രോഗങ്ങൾ ഉണ്ടാകാം എന്ന ചിന്തയ്ക്ക് പ്രാധാന്യം നൽകണം.
കാത്സ്യം കൂട്ടുന്നതിന് പാൽ കുടിക്കണമെന്ന് അറിയാവുന്നവർ പോലും അതിൽ പഞ്ചസാര ചേർത്തു കുടിക്കുമ്പോഴും മധുരം അധികമായി കഴിക്കുന്നവർക്കും കാത്സ്യത്തിന്റെ ആഗിരണം കുറയും എന്ന് ചിന്തിക്കുന്നില്ല.
വിളർച്ചാ രോഗമുള്ളവർക്ക് ഇരുമ്പിന്റെ അംശമുള്ള ആഹാരവസ്തുക്കൾ കൂടുതൽ കഴിക്കണമെന്നും, ഇരുമ്പിന്റെ ആഗിരണം കൂടുതൽ നടക്കണമെങ്കിൽ പുളിയുള്ള പഴങ്ങളും മറ്റും ഉൾപ്പെടുത്തണമെന്നും അറിയാം. എങ്കിലും അവ കഴിക്കുന്നതിനൊപ്പം പാൽചായ, കോഫി, കോള തുടങ്ങിയവ ആഹാരത്തിന് ഒരു മണിക്കൂർ എങ്കിലും മുൻപോ ശേഷമോ മാത്രമേ കഴിക്കാവൂ എന്ന കാര്യവും, അല്ലാതെ കഴിച്ചാൽ പാലിന്റെ സാന്നിധ്യത്തിൽ അയൺ ആഗിരണം നടക്കില്ലെന്നുമുള്ള വസ്തുത അറിയില്ല. വൈറ്റമിൻ ഡി 3 കുറവുള്ളവർ പോലും പുറത്തേക്കിറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതു കാരണം ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള സാധ്യത കുറഞ്ഞുപോകുമെന്നത് ശ്രദ്ധിക്കുന്നില്ല.
ശരീരം നല്ല പുകച്ചിലുള്ളവരും പ്രമേഹ രോഗികളും ചൂടുവെള്ളത്തിൽ കുളിക്കുന്നു. അസിഡിറ്റി കൊണ്ട് പൊറുതിമുട്ടിയവർ പോലും അത് വർധിപ്പിക്കുന്ന ചൂടു ചായ വെറുംവയറ്റിൽ കുടിക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച മാറ്റങ്ങൾ ഉൾക്കൊണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്നുള്ളതും അതിനായി ചൂടുകാലത്തും തണുപ്പുകാലത്തും നമ്മുടെ പെരുമാറ്റങ്ങളിൽ വ്യത്യസ്തത വേണമെന്നുള്ളതും പലരും ചിന്തിക്കുന്നില്ല. ഉപയോഗിക്കാൻ പാടില്ലാത്തവയും എന്നാൽ രുചി വൈവിധ്യത്തിന്റെ പേരിൽ വല്ലപ്പോഴും ഉപയോഗിച്ചാൽ അത്ര കുഴപ്പമില്ലാത്തവയുമായ ഭക്ഷണം സ്ഥിരമായി ശീലിക്കണമെന്ന് നിർബന്ധമുള്ളവർ ഇപ്പോൾ ധാരാളമുണ്ട്. ഇതിൽ പലതും ഭക്ഷണം എന്ന പേരിനു പോലും അർഹമല്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അൽപാഹാരം കഴിക്കണമെന്ന് നിർദേശിച്ചിട്ടുള്ള രാത്രികളെ അമിതാഹാരം കഴിച്ച് നിദ്രാവിഹീനങ്ങളാക്കുന്നു.
ചായകുടിച്ച ശേഷം പല്ലു തേയ്ക്കുന്നവരും, കുളിക്കും മുമ്പ് ഭക്ഷണം കഴിക്കുന്നവരും, അതിരാവിലെ ഒരു ചായയും കുടിച്ച് വൈകുന്നേരം വരെ മറ്റൊരു ഭക്ഷണവും കഴിക്കാതെ അധ്വാനിക്കുന്നവരും കേരളത്തിൽ ഇപ്പോഴുമുണ്ട്.
ഫാറ്റി ലിവർ ഉള്ളവർ പോലും എണ്ണപ്പലഹാരങ്ങളും ഗ്യാസിനെ വർധപ്പിക്കുന്നവയും കഴിച്ച് ലിവറിന്റെ പണി വീണ്ടും വർധിപ്പിക്കുകയാണ് ചെയ്യുന്നത്. മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പിന്നെ പഥ്യമായ ഭക്ഷണമോ നല്ല ശീലങ്ങളോ അപഥ്യമായവയെ ഒഴിവാക്കലോ ഒന്നും ആവശ്യമില്ലെന്ന് വിചാരിക്കുന്നവർ നിരവധി. ഫാറ്റി ലിവറും കൊളസ്ട്രോളും ഉള്ളവർ ഭക്ഷണത്തിൽ മാറ്റം വരുത്താതെ മരുന്നു കഴിച്ചു മാത്രം രോഗശമനം ലഭിക്കില്ലെന്ന് തിരിച്ചറിയുക. മരുന്ന് കഴിക്കുന്നവർക്ക് പെട്ടെന്നു തന്നെ കുറച്ച് ഗുണങ്ങൾ ഉണ്ടാകുമെങ്കിലും വീണ്ടും പഴയപടി ഇവയെല്ലാം വർധിക്കുന്നതായി കാണാം. അല്ലെങ്കിൽ ഇവയെ നിയന്ത്രിക്കാൻ കൂടുതൽ അളവിൽ കൂടുതൽ കാലം മരുന്ന് ഉപയോഗിക്കേണ്ടതായി വരും.
ജീവിതശൈലി മാറ്റാതെ ജീവിതശൈലീ രോഗങ്ങൾ മാറാറില്ലല്ലോ? ചുരുക്കത്തിൽ ജീവിതശൈലീ രോഗങ്ങളെ ഒഴിവാക്കാനും നിയന്ത്രണത്തിലാക്കാനും ഭക്ഷണരീതിയിലും ജീവിതശൈലിയിലും നിർബന്ധമായും മാറ്റങ്ങൾ വരുത്തണം. എന്നിട്ടും പരിഹരിക്കാനാകാത്തവയിൽ മരുന്നുപയോഗിക്കണം. ആ മരുന്നുകൾ ഏറ്റവും സുരക്ഷിതമായിരിക്കുവാൻ പ്രത്യേക ശ്രദ്ധയും വേണം.
ഇത് മനസിലാക്കിയാണ് ബിഹേവിയറൽ ചെയ്ഞ്ചിന്റെ പ്രാധാന്യം പൊതുജനങ്ങളോട് സർക്കാർ പറഞ്ഞുതുടങ്ങിയത്. ശരിയാണ്, ആരോഗ്യകരമല്ലെന്ന് തോന്നുന്ന നമ്മുടെ രീതികൾ മാറ്റിയേ മതിയാകൂ. എങ്കിലേ രോഗങ്ങളിൽ നിന്നുമുള്ള ആശ്വാസവും, ഒരുപടി കൂടി കടന്ന് ആരോഗ്യ സംരക്ഷണവും സാധ്യമാകൂ.
(ലേഖകന്റെ ഫോൺ: 9447963481)