മുൻ ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ 6 കോടി രൂപ ശമ്പളമുള്ള ജോലി രാജി വച്ചു; ഇടപെട്ട് കോടതി

ബന്ധം പിരിഞ്ഞതോടെ ഭാര്യക്ക് മാസം 15.5 ലക്ഷം രൂപയാണ് ജീവനാംശമായി നൽകാമെന്ന് സമ്മതിച്ചിരുന്നത്.
man resigns 6 crore salary job after former wife maintenance plea

മുൻ ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ 6 കോടി രൂപ ശമ്പളമുള്ള ജോലി രാജി വച്ചു; ഇടപെട്ട് കോടതി

Updated on

മുൻഭാര്യക്ക് ജീവനാംശം നൽകാതിരിക്കാനായി 6 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കനേഡിയൻ സ്വദേശി. മുൻ ഭാര്യയുടെ പരാതിയിൽ എത്രയും പെട്ടെന്ന് 6,34,000 സിംഗപ്പൂർ ഡോളർ ജീവനാംശമായി നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് സിംഗപ്പുർ കോടതി. കനേഡിയൻ സ്വദേശികളായ യുവാവും യുവതിയും 2013ലാണ് വിവാഹിതരായത്. ഇരുവർക്കും 4 കുട്ടികളുണ്ട്. സിംഗപ്പുരിലേക്ക് കുടിയേറിയതിനു ശേഷം മൾട്ടിനാഷണൽ കോർപ്പറേഷനിൽ സീനിയർ എക്സിക്യൂട്ടിവായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. വർഷത്തിൽ 8,60,000 സിംഗപ്പുർ ഡോളറിൽ അധികമായിരുന്നു ഇയാളുടെ വരുമാനം. 2023 ഓഗസ്റ്റിൽ ഇയാൾ മറ്റൊരു യുവതിയുമായി അടുപ്പത്തിലാകുകയും ‌അവർക്കൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു.

ബന്ധം പിരിഞ്ഞതോടെ ഭാര്യക്ക് മാസം 15.5 ലക്ഷം രൂപയാണ് ജീവനാംശമായി നൽകാമെന്ന് സമ്മതിച്ചിരുന്നത്. വീട്ടുവാടക, കുടടികളുടെ പഠനച്ചിലവ് എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഈ തുക. എന്നാൽ പിന്നീട് മാസത്തിൽ 7.7 ലക്ഷം രൂപയായി തുക കുറച്ചു. അതോടെയാണ് ഭാര്യ കോടതിയെ സമീപിച്ചത്. എന്നാൽ തൊട്ടു പിന്നാലെ യുവാവ് ജ‌ോലി രാജി വച്ച് കാനഡയിലേക്ക് മടങ്ങി. കോടതിയിൽ നിരന്തരമായി ഹാജരാകാതെ വന്നതോടെ ഇ‍യാൾക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. സൂം മീറ്റിങ്ങിലൂടെ കോടതി നടപടികളിൽ പങ്കെടുത്തതോടെയാണ് ഈ വാറന്‍റ് പിൻവലിച്ചത്.

2024ലാണ് ഇരുവരും വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. എന്നാൽ മുൻ ഭാര്യ നിരന്തരമായി ഇല്ലാക്കഥകൾ പറഞ്ഞു പരത്താൻ തുടങ്ങിയതോടെയാണ് രാജ്യം വിടാൻ നിർബന്ധിതനായതെന്ന് യുവാവ് കോടതിയെ അറിയിച്ചു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോടതി ഈ വാദം തള്ളി. ജോലി രാജി വച്ചതിനാൽ ജീവനാംശം നൽകുന്നത് കുറയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com