

'ഭൂമി കുലുങ്ങിയാലും കൈവിടില്ല'; ഭൂകമ്പത്തിനിടയിലും നവജാത ശിശുക്കളെ നെഞ്ചോട് ചേർത്ത് നഴ്സുമാർ|Video
ന്യൂഡൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും ഉലച്ച ഭൂകമ്പത്തിൽ 1644 പേരാണ് മരിച്ചത്. 7.7 തീവ്രതയിലുള്ള ശക്തമായ ഭൂചലനത്തിന്‍റെ ആഘാതം ഇന്ത്യ, ചൈന, ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളേയും ബാധിച്ചിരുന്നു. ഭൂകമ്പത്തിന്‍റെ സമയത്ത് എല്ലാവരും ജീവനു വേണ്ടി പായുമ്പോൾ നവജാതശിശുക്കളെ നെഞ്ചോട് ചേർത്ത് സംരക്ഷിക്കുകയായിരുന്നു ചൈനീസ് ആശുപത്രിയിലെ നഴ്സുമാർ. ചൈനീസ് ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടരുകയാണിപ്പോൾ.
നാലോളം നവജാതശിശുക്കളോടു കൂടിയ വാർഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭൂചലനം ആരംഭിച്ച ഉടൻ തന്നെ അടുത്തിരുന്ന വാട്ടർ ബോട്ടിൽ താഴെ വീണ് വെള്ളം നിലത്തേക്ക് ഒഴുകുന്നത് വീഡിയോയിൽ വ്യക്തമാണ്. ഭൂകമ്പം ശക്തമാകുന്നതോടെ കെട്ടിടമപ്പാടെ കുലുങ്ങുമ്പോഴും കുട്ടികളെ കിടത്തിയിരിക്കുന്ന ചക്രങ്ങളോടു കൂടിയ തൊട്ടിലുകൾ വീണു പോകാതിരിക്കാനായി ഇരു കൈകളും കൊണ്ട് ചേർത്തു പിടിച്ചിരിക്കുകയാണ് ഒരു നഴ്സ്.
നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞുമായി താഴെ വീണു പോയ നഴ്സ് മറ്റൊരു തൊട്ടിലിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ ഉണ്ട്. നനഞ്ഞ തറയിൽ പിടിച്ചു നിൽക്കാൻ ഇരുവരും വളരെയേറെ ബുദ്ധിമുട്ടുന്നുമുണ്ട്. ഒരേ സമയവും ഭയപ്പെടുത്തുന്നതും അതേ സമയം അത്രമേൽ തന്നെ മനോഹരവുമായ കാഴ്ച എന്നാണ് ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്കു വച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.