

ഗുരുവായൂർ ദേവസ്വത്തിന്‍റെ അഷ്ടപദി പുരസ്കാരം പദ്മശ്രീ ഡോ. കെ. ഓമനക്കുട്ടി ഊരമന രാജേന്ദ്രമാരാർക്ക് സമ്മാനിക്കുന്നു.
പെരുമ്പാവൂർ: പ്രശസ്ത അഷ്ടപദി സോപാനഗായകൻ ഊരമന രാജേന്ദ്ര മാരാർക്ക് ഗുരുവായൂർ ദേവസ്വത്തിന്‍റെ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു. ജനാർദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരദാനച്ചടങ്ങിന്‍റെ ഭാഗമായി ഗുരുവായൂരിൽ നടത്തിയ അഷ്ടപദി അർച്ചനയിൽ നൂറിലേറെ കലാകാരൻമാരാണ് ഇത്തവണ പങ്കെടുത്തത്.
വൈശാഖമാസാചരണത്തിന്‍റെ ഭാഗമായി ശനിയാഴ്ചയാണ് ഗുരുവായൂരിൽ അഞ്ചാമത് അഷ്ടപദി പുരസ്കാരദാനച്ചടങ്ങ് നടത്തിയത്. ശ്രീഗുരുവായൂരപ്പന്‍റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായാണ് ഗുരുവായൂർ ദേവസ്വം എല്ലാവർഷവും ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. സാംസ്കാരിക സമ്മേളനത്തിൽ ഡോ. കെ. ഓമനക്കുട്ടിയാണ് പുരസ്കാരം സമ്മാനിച്ചത്. 25,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ ഊരമന രാജേന്ദ്ര മാരാരെ സദസിനു പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം എം.യു. ഷിനിജ സ്വാഗതം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ചടങ്ങിന് ആശംസ നേർന്നു. ഡോ. കെ. ഓമനക്കുട്ടിയുടെ മകൾ കമലാ ലക്ഷ്മി ചടങ്ങിൽ സംഗീതാർച്ചന നടത്തി.
ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്‍റ് മാനേജർ കെ.ജി. സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി. രാജേന്ദ്ര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയോടെയാണ് പരിപാടികൾ സമാപിച്ചത്. പെരുമ്പാവൂർ ഇരിങ്ങോളിലാണ് രാജേന്ദ്ര മാരാർ താമസിക്കുന്നത്. ക്ഷേത്രവാദ്യ കലാരംഗത്ത് തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരുടെ ശിഷ്യനായ ഇദ്ദേഹം, ചിരട്ടകൊണ്ടുള്ള അപൂർവവാദ്യമായ കുടുക്കവീണയുടെ പ്രയോക്താവ് കൂടിയാണ്.