

രാഹുൽ ഗാന്ധി, കൃതി സനൺ
ന്യൂഡൽഹി: ബോളിവുഡ് താരം കൃതി സനണും നടിയും ബിജെപി എംപിയുമായ കങ്കണ റണാവതും തമ്മിൽ രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണത്തെച്ചൊല്ലി ആരംഭിച്ച പോര് രാഷ്ട്രീയ തലത്തിലേക്ക്. കൃതി സനണിന് പൂർണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ചെയ്യണം എന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
പ്രമുഖ ജ്വല്ലറി ബ്രാൻഡിന്‍റെ രക്ഷാബന്ധൻ പരസ്യത്തിൽ കൃതി സനൺ ധരിച്ച മോഡേൺ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു. "അനവധി ഫാഷൻ ഓപ്ഷനുകൾ നിലവിലുള്ളപ്പോൾ സ്വന്തം സഹോദരന് ബിക്കിനിയിലോ അടിവസ്ത്രത്തിലോ നിന്ന് സഹോദരന് രാഖി കെട്ടുന്നത് എന്തിനാണ്?" എന്നായിരുന്നു കങ്കണയുടെ ചോദ്യം.
വസ്ത്രധാരണത്തിന്‍റെ പേരിൽ സ്ത്രീകളെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ കുറിച്ചു. കൃതി സനൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറുപടി പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
"ആഘോഷങ്ങളുടെയും പരമ്പരാഗത ആചാരങ്ങളുടെയും മൂല്യം വസ്ത്രങ്ങളിലല്ല, മനസിലെ വികാരങ്ങളിലാണ്. ഒരു സ്ത്രീക്ക് സംസ്‌കാരത്തോടുള്ള ബഹുമാനം അളക്കുന്നത് അവരുടെ വസ്ത്രത്തിന്‍റെ നെക്ക്‌ലൈൻ നോക്കിയാകരുത്," എന്ന് കൃതി തുറന്നടിച്ചു.
കൃതിയുടെ സഹോദരി നൂപുർ സനണും കങ്കണയ്ക്ക് മറുപടിയുമായി രംഗത്തെത്തി. "മറ്റൊരു സ്ത്രീ എന്ത് ധരിക്കുന്നു എന്നതിൽ ഇത്രയധികം ആകുലപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല," എന്നായിരുന്നു നൂപുറിന്‍റെ പരിഹാസം.
പരസ്യചിത്രത്തിൽ സഹോദരന് പുറമെ വളർത്തു നായയ്ക്ക് രാഖി കെട്ടുന്ന രംഗവും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് നായയും കുടുംബാംഗത്തെപ്പോലെ തന്നെയണെന്നും സംരക്ഷണത്തിന്‍റെ വാഗ്ദാനമാണ് രാഖിയെന്നും കൃതി വ്യക്തമാക്കി.