
റമദാനിൽ ലൈസൻസില്ലാതെ ഭക്ഷ്യ വിൽപ്പന; 10 തെരുവ് കച്ചവടക്കാർ അറസ്റ്റിൽ
ദുബായ്: അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഭക്ഷ്യ വിൽപ്പന നടത്തിയ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ നടത്തിയ കാമ്പയിനിന്‍റെ ഭാഗമായാണ് അറസ്റ്റ്. പൊതു വഴികളിലും ഇടവഴികളിലും താൽക്കാലിക വിപണികൾ ഉണ്ടാക്കി നടത്തുന്ന അനധികൃത വിൽപന നിയമവിരുദ്ധവും നഗരത്തിന്‍റെ ആകർഷണീയതക്ക് ഭംഗമുണ്ടാക്കുന്നതുമാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയാസ്പദ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മേധാവി കേണൽ അഹമ്മദ് അൽ അദീദി പറഞ്ഞു.
ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതു ഇടങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന വാഹനങ്ങളിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും, ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദുബായ് പോലീസ് നടത്തുന്ന 24 മണിക്കൂർ പട്രോളിംഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിരുദ്ധമായ തെരുവ് കച്ചവടം ശ്രദ്ധയിൽ പെട്ടാൽ 901 കോൾ സെന്‍റർ, ദുബൈ പൊലിസ് ആപ്പിലെ 'പൊലിസ് ഐ' സേവനം എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.