Remains of Kochi fort comes back from sea
ഫോർട്ട് കൊച്ചി തീരത്ത് കടൽ പിൻവാങ്ങിയപ്പോൾ തെളിഞ്ഞു വന്ന കോട്ടയുടെ അവശിഷ്ടം.

തകർന്ന കോട്ടയുടെ അവശിഷ്ടങ്ങൾ കടൽ തിരിച്ചു തന്നിട്ടും സംരക്ഷിക്കാതെ അധികൃതർ

ഫോർട്ട് കൊച്ചി കടൽത്തീരത്തു നിന്ന് കടൽ ഇറങ്ങിയപ്പോഴാണ് കോട്ടയുടെ അടിത്തറയുടെ ചെങ്കല്ലിൽ തീർത്ത ഭാഗങ്ങൾ തെളിഞ്ഞു വന്നിരിക്കുന്നത്
Published on

മട്ടാഞ്ചേരി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയായിരുന്ന ഫോർട്ട് കൊച്ചി കടൽ തീരത്തെ പോർച്ചുഗീസ് നിർമിത ഇമാനുവൽ കോട്ടയുടെ ശേഷിപ്പുകൾ സംരക്ഷിച്ച് ചരിത്ര സ്മാരകമായി നിലനിർത്തണമെന്ന് നാട്ടുകാരും സഞ്ചാരികളും.

ഫോർട്ട് കൊച്ചി കടൽത്തീരത്ത‌ുനിന്ന് കടൽ ഇറങ്ങിയപ്പോഴാണ് കോട്ടയുടെ അടിത്തറയുടെ ചെങ്കല്ലിൽ തീർത്ത ഭാഗങ്ങൾ തെളിഞ്ഞു വന്നിരിക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ തെളിഞ്ഞു വരാറുണ്ടെങ്കിലും സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കാറില്ല. ഈ അവഗണനക്കെതിരേയാണ് പ്രതിഷേധം.

1503 ൽ കൊച്ചി രാജാവിന്‍റെ അനുമതിയോടെ പോർച്ചുഗീസുകാർ തങ്ങളുടെ രാജാവായിരുന്ന ഇമാനുവലിന്‍റെ പേരിലാണ് കോട്ട നിർമിച്ചത്. 1663ൽ ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതോടെ കോട്ട തകർത്തു. അവശേഷിച്ച ഭാഗം 1725ൽ ബ്രിട്ടീഷുകാർ അധികാരം പിടിച്ചതോടെ പൂർണമായും തകർത്തു.

കോട്ട തകർന്നെങ്കിലും മണ്ണിനടിയിലായിരുന്ന കോട്ടയുടെ അസ്ഥിവാരത്തിന്‍റെ ഭാഗമാണ് ഇപ്പോൾ തെളിഞ്ഞു വന്നിരിക്കുന്നത്. അധികൃതർ പൈതൃകത്തെക്കുറിച്ച് വാചാലരാകുമ്പോഴും തെളിഞ്ഞു വരുന്ന പൈതൃകങ്ങൾ പോലും സംരക്ഷിക്കാൻ തയാറാകുന്നില്ലെന്ന് കൊച്ചിയുടെ ചരിത്രകാരൻ എം.എം. സലിം പറഞ്ഞു. ശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജി ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോടികൾ ചെലവഴിച്ച് പൈതൃക ശേഷിപ്പുകൾ ഖനനം ചെയ്തെടുക്കുമ്പോഴാണ് ഇവിടെ കൺമുന്നിൽ സ്വയം തെളിഞ്ഞു വരുന്ന ചരിത്രം പോലും സംരക്ഷിക്കാൻ കഴിയാത്തതെന്നും ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com