

തായ്‌ലൻഡ് വീണ്ടും നിയമം മാറ്റി; ഇന്ത്യക്കാർക്ക് വിസ വേണ്ട
ബാങ്കോക്ക്: വിനോദസഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെ വിസ നിയമത്തിൽ വീണ്ടും മാറ്റം വരുത്തി തായ്‌ലൻഡ്. ഇനി മുതൽ ഇന്ത്യക്കാർക്ക് 30 ദിവസം തായ്‌ലൻഡിൽ വിസയില്ലാതെ താമസിക്കാം. മുൻപ് ഇന്ത്യക്കാർക്ക് 60 ദിവസം വരെ വിസയില്ലാതെ തായ്‌ലൻഡിൽ താമസിക്കാമായിരുന്നു. എന്നാൽ 2026 മേയിൽ തായ്‌ലൻഡ് ഈ ഇളവ് പിൻവലിച്ചു. ഇന്ത്യ ഉൾപ്പെടെ 93 രാജ്യങ്ങൾക്കു നൽകിയിരുന്ന വിസ ഇളവാണ് പിൻവലിച്ചത്. രാജ്യ സുരക്ഷ, കുറ്റകൃത്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് തായ്‌ലൻഡ് സർക്കാർ വിസ ഇളവ് പിൻവലിച്ചത്.
നിയമം പ്രകാരം തായ്‌ലൻഡിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ വിസ ഉറപ്പാക്കണമായിരുന്നു. രാജ്യത്തേക്കുള്ള പ്രവേശനം സങ്കീർണമായതോടെ വിനോദസഞ്ചാരികൾക്ക് തായ്‌ലൻഡിനോടുള്ള താത്പര്യവും കുറഞ്ഞു. വിസ ഇളവ് പിൻവലിച്ചതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനം കുറവാണുണ്ടായതെന്ന് തായ്‌ലൻഡ് ടൂറിസം വകുപ്പ് പറയുന്നു. അതോടെയാണ് വിസ ഇളവ് വീണ്ടും നടപ്പാക്കാൻ രാജ്യം തീരുമാനിച്ചത്.
ഇന്ത്യയ്ക്കു പുറമേ ബൾഗേറിയ, ക്രൊയേഷ്യ, സിപ്രസ്, മാലദ്വീപ് എന്നിങ്ങനെ 59 രാജ്യങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലൻഡ് മന്ത്രിസഭ ഈ തീരുമാനം അംഗീകരിച്ചു കഴിഞ്ഞു. തായ്‌ലൻഡ് റോയൽ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പുതിയ നിയമം പ്രാബല്യത്തിൽ വരും.