

കാർഗ ടിങ്കിൾ
രൂപസാദൃശ്യം ചൂണ്ടിക്കാട്ടി ‘ചൈനീസ്’ എന്ന് വിളിച്ചതിനെതിരേ അരുണാചൽ പ്രദേശിൽ നിന്നുള്ള നാലുവയസുകാരി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റാനഗർ സ്വദേശിയായ കാർഗ ടിങ്കിൾ എന്ന പെൺകുട്ടിയാണ് താൻ ഇന്ത്യക്കാരിയാണെന്നും ചൈനീസ് എന്ന് വിളിക്കുമ്പോൾ സങ്കടവും ദേഷ്യവും തോന്നുന്നുവെന്നും വ്യക്തമാക്കിയത്.
‘ഞങ്ങൾ ഇന്ത്യക്കാരാണ്. ചൈനീസ് എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വളരെ ദേഷ്യവും സങ്കടവും തോന്നും. ഞങ്ങളെ ഇന്ത്യക്കാരെന്ന് വിളിക്കണം. ഞങ്ങൾ ഇന്ത്യക്കാരാണ്. ഞങ്ങൾ ഇറ്റാനഗറിലാണ് താമസിക്കുന്നത്’ — പെൺകുട്ടി വീഡിയോയിൽ പറയുന്നു.
പെൺകുട്ടിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ ശ്രദ്ധ നേടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ അവരുടെ രൂപത്തിന്‍റെ അടിസ്ഥാനത്തിൽ ‘ചൈനീസ്’ എന്ന് വിളിക്കുന്ന പ്രവണതയ്‌ക്കെതിരെയും നിരവധി പേർ രംഗത്തെത്തി. വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന വംശീയ അധിക്ഷേപങ്ങളിലേക്കും തെറ്റായ സങ്കൽപ്പങ്ങളിലേക്കും പെൺകുട്ടിയുടെ വാക്കുകൾ ശ്രദ്ധ ക്ഷണിക്കുന്നതായി സമൂഹമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വൈവിധ്യത്തിന്‍റെ ഭാഗമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ അവരുടെ രൂപത്തിന്‍റെ പേരിൽ രാജ്യത്തിന് പുറത്തുള്ളവരായി കാണുന്നത് അവസാനിപ്പിക്കണമെന്നും പലരും ആവശ്യപ്പെട്ടു.
‘സ്വന്തം രാജ്യത്ത് താൻ ഇന്ത്യക്കാരിയാണെന്ന് ഒരു കുട്ടിക്ക് പോലും വിശദീകരിക്കേണ്ടി വരരുത്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോ ഇൻസ്റ്റഗ്രാമിലും എക്സിലും വ്യാപകമായി പ്രചരിച്ചതോടെ പെൺകുട്ടിയുടെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം രാജ്യത്തുടനീളം ശ്രദ്ധ നേടി. ഇന്ത്യയുടെ വംശീയവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കും വീഡിയോ വഴിയൊരുക്കിയിട്ടുണ്ട്.