

പിരിയാൻ വയ്യെന്ന് ഇൻഫ്ലുവൻസർ സഹോദരിമാർ; മൂന്ന് പേരെയും ഒന്നിച്ച് വിവാഹം കഴിച്ച് ക്യാമറാമാൻ|Video
അമ്രോഹ: ഉത്തർപ്രദേശിൽ നിന്നുള്ള വിചിത്രമായൊരു കല്യാണത്തിന്‍റെ വിഡിയോയും ചിത്രങ്ങളുമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇൻഫ്ലുവൻസർമാരായ മൂന്നു സഹോദരിമാരും കൂടി തങ്ങളുടെ ക്യാമറാ മാനെ വിവാഹം കഴിച്ച് ജീവിതം ആരംഭിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പിരിഞ്ഞു പോകാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് നാലു പേരും ചേർന്ന് വിചിത്രമായ തീരുമാനമെടുത്തത്. സരോജ് (20) സഹോദരിമാരായ സാവിത്രി (19) സന്തോഷ് (18) എന്നിവരാണ് ക്യാമറാ മാനായ വികാസിനെ വിവാഹം കഴിച്ചത്. ജൂലൈ 17ന് ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആചാരങ്ങളോടെ വിവാഹം കഴിച്ച ശേഷം മൂന്നു പെൺകുട്ടികൾക്കും വരൻ സിന്ദൂരം ചാർത്തുന്നതും വിഡിയോയിലുണ്ട്. പക്ഷേ വിവാഹ വിഡിയോയിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല.
കുട്ടിക്കാലം മുതൽ ഞങ്ങൾ ഒന്നിച്ചാണ് വളർന്നതെന്ന് സരോജ് പറയുന്നു. ബിടെക് രണ്ടാം വർഷ വിദ്യാർഥിയാണ് സരോജ്. വളർന്നപ്പോൾ വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. പരസ്പരം പിരിയേണ്ടി വരുമെന്ന് തോന്നിയപ്പോൾ ജീവനൊടുക്കാനാണ് ആദ്യം തോന്നിയത്. പിന്നീട് ഒരാളെ തന്നെ വിവാഹം കഴിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി വികാസ് ആണ് തങ്ങളുടെ വിഡിയോകൾ എടുത്തിരുന്നതെന്ന് സരോജ് പറയുന്നു. ചില വിഡിയോകളിൽ ഭർത്താവിന്‍റെ വേഷത്തിലും വികാസ് എത്തിയിരുന്നു.
മൂന്നു സഹോദരിമാരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് നന്നായി അറിയാവുന്നതു കൊണ്ടാണ് അവരുടെ തീരുമാനത്തെ പിന്തുണച്ചതെന്നാണ് വികാസ് പറയുന്നത്. വിഡിയോ വൈറലായതിനു പിന്നാലെ നിരവധി പേർ നാലു പേരെയും വിമർശിച്ച് പോസ്റ്റുകളുമായെത്തി. എന്നാൽ സഹോദരിമാൻ വിമർശനങ്ങളെയെല്ലാം തള്ളുകയാണ്. രാമായണത്തിൽ ദശരഥ മഹാരാജാവിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു. അതൊരു അപമാനമായിരുന്നോ എന്നും ഇവർ ചോദിക്കുന്നു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും അതു കൊണ്ടു തന്നെ തങ്ങളുടെ തീരുമാനത്തെ ഉൾക്കൊള്ളണമെന്നുമാണ് നാലു പേരും പറയുന്നത്. എന്നാൽ ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം ഈ വിവാഹത്തിന് സാധുതയുണ്ടായിരിക്കില്ല. നിയമം പ്രകാരം ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളെ ഒരേ സമയം വിവാഹം കഴിക്കാനാകില്ല. വിവാഹ സമയത്ത് ക്ഷേത്രത്തിൽ പുനർനവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നുവെന്നും പുരോഹിതന്മാർ ആരും പങ്കെടുത്തിരുന്നില്ല എന്നും ചാമുണ്ഡ മാതാ ക്ഷേത്രം മാനേജർ ഡോ. ശിവ്ചരൺ ദാസ് പറയുന്നു.