

പ്രണയം എതിർത്തതോടെ മകൻ ജീവനൊടുക്കി; എല്ലാ വർഷവും വിവാഹം നടത്തി മാതാപിതാക്കൾ
മഹാബുബാബാദ്: മകൻ ജീവനോടെയില്ലെങ്കിലും 23 വർഷമായി മകന്‍റെ വിവാഹച്ചടങ്ങ് ആഘോഷമായി നടത്തി മാതാപിതാക്കൾ. തെലങ്കാനയിലാണ് മകന്‍റെ മരണശേഷവും മാതാപിതാക്കൾ വിവാഹം നടത്തുന്നത്. തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ താമസക്കാരായ ലാലു, സുക്കമ്മ എന്നിവരാണ് മരണമടഞ്ഞ മകൻ റാം കോട്ടിയുടെ വിവാഹച്ചടങ്ങ് വർഷാവർഷം ആചാരപ്രകാരം നടത്തുന്നത്.
2003ലാണ് രാം കോട്ടി ജീവനൊടുക്കിയത്. റാം ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തതോടെ റാം ആത്മഹത്യയിൽ അഭയം തേടി. ദിവസങ്ങൾക്കു ശേഷം റാം പ്രണയിച്ചിരുന്ന പെൺകുട്ടിയും ജീവനൊടുക്കി. അതോടെ രണ്ടു കുടുംബങ്ങളും കടുത്ത ദുഃഖത്തിലായി.
അതിനു ശേഷം മകൻ പതിവായി സ്വപ്നത്തിൽ വരാറുണ്ടെന്നും ഒരു ക്ഷേത്രം നിർമിച്ച് തന്‍റെ വിവാഹം നടത്തിത്തരാൻ ആവശ്യപ്പെടാറുമുണ്ടെന്നാണ് സുക്കമ്മ പറയുന്നത്.
അതനുസരിച്ച് സുക്കമ്മയും ലാലുവും വീടിനുള്ളിൽ തന്നെ ഒരു ചെറിയ പൂജാമുറി തയാറാക്കി. അതിനുള്ളിൽ മകന്‍റെയും പ്രണയിനിയുടെയും രൂപമുള്ള പ്രതിമകൾ സ്ഥാപിച്ചു. എല്ലാ വർഷവും റാം നവമി നാളിൽ കുടുംബം ആചാരങ്ങളോടെ മകന്‍റെ വിവാഹച്ചടങ്ങുകളും നടത്തി വരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം വിവാഹത്തിൽ പങ്കെടുക്കാനെത്താറുമുണ്ട്.