

മെറ്റയിൽ കൂട്ടപ്പിരിച്ചു വിടൽ
കാലിഫോർണിയ:ഒറ്റയടിക്ക് 8000 പേരെ വഴിയാധാരമാക്കി ആഗോള ടെക് കമ്പനിയായ മെറ്റ. വർക്ക് ഫ്രം ഹോം നിർദേശം നൽകിയതിനു പിന്നാലെയാണ് ജീവനക്കാർക്ക് പിരിച്ചു വിടൽ സന്ദേശം എത്തിയത്. പുലർച്ചെ നാലിനായിരുന്നു ഇ-മെയിൽ സന്ദേശമായി പിരിച്ചു വിടൽ നിർദേശം എത്തിയത്.
ആകെയുള്ള ജീവനക്കാരുടെ പത്തു ശതമാനമാണ് ഇത്തരത്തിൽ പിരിച്ചു വിടൽ നേരിട്ടത്. സിംഗപ്പൂരിലാണ് നടപടികളുടെ തുടക്കം. ഇതിനു പിന്നാലെ അമെരിക്കയിലെയും ബ്രിട്ടണിലെയും ജീവനക്കാർക്കും പിരിച്ചു വിടൽ സന്ദേശമെത്തി. പിരിച്ചു വിടലുകൾക്ക് പിന്നിൽ എഐ പുന:സജ്ജീകരണമാണെന്നാണ് മെറ്റ വ്യക്തമാക്കുന്നത്.
ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്ന മെറ്റയിൽ നിന്ന് ഇനിയും ജീവനക്കാരെ പിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 7000ത്തോളം ജീവനക്കാരെ പുതിയ എഐ ടീമുകളിലേയ്ക്ക് മാറ്റും. 6000 തൊഴിൽ മേഖലകൾ പൂർണമായും ഒഴിവാക്കി.
മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് കമ്പനിയുടെ പ്രധാന ഭാവി നിക്ഷേപ മേഖലയായി നിർമിത ബുദ്ധിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ൽ മാത്രം എഐ വികസനത്തിനും ഇൻഫ്രാസ്ട്രക്ചറിനുമായി 125 മുതൽ 145 ബില്യൺ ഡോളർ വരെ ചെലവഴിക്കാൻ മെറ്റ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള പിരിച്ചു വിടലിൽ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്.